സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ തടസ്സം നില്‍ക്കുന്നതിന് ശശി തരൂരിനേയും എൻ.കെ പ്രേമചന്ദ്രനേയും വിമര്‍ശിച്ച് ബി.ജെപി നേതാവ് സുരേഷ് ഗോപി. ഇവര്‍ക്ക് പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി എന്ന വിചാരം മാത്രമേ ഉള്ളോയെന്നും അദ്ദേഹം ചോദിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
വിഷയവുമായി ബന്ധപ്പെട്ട് ഇരുവരെയും വിളിച്ചതാണ്. മുന്നണി മര്യാദകള്‍ പാലിക്കണമെന്നായിരുന്നു മറുപടി. ഈ പാവപ്പെട്ടവന്റെ മണ്ണിലാണ് മുന്നണി നിലനില്‍ക്കുന്നതെന്ന് ബോധ്യം വേണം. ഈ പാവങ്ങളുടെ ഒന്നും കണ്ണീര്‍ ഇവര്‍ കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘ഇത്രയും പ്രശ്നങ്ങള്‍ നേരിടുന്ന വിഭാഗത്തിന്റെ ജാതിയും അവരുടെ തൊഴിലും സത്യത്തില്‍ പറയാൻ പാടില്ലാത്തതാണ്. പക്ഷേ, കുംഭാരി വിഭാഗത്തില്‍പ്പെട്ടവരാണ്. ചെളിയില്‍ പണി എടുക്കുന്നവരാണ് അവര്‍. ഈ മണ്ണില്‍ പണിയെടുത്ത് ഉപജീവനം നടത്തുന്നവരുടെ വികാരം ഈ സോഷ്യലിസത്തിന് കാണാൻ പറ്റില്ലേ? എന്തൊരു ഗതികേടാണ്’, സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂരില്‍ മാത്രമല്ല ഈ വിഷയം നിലനില്‍ക്കുന്നത്. മാവേലിക്കര ബാങ്കില്‍ പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെ അവിടെ ജോലിക്കിരുത്തി. ഇതോടെ ഇവര്‍ക്കു പിന്നാലെയെത്തിയവരുടെ മുഷ്ടിപ്രയോഗം അവര്‍ക്ക് നേരെയായി. ഈ ഉദ്യോഗസ്ഥര്‍ തന്റെ അടുത്ത് വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്‍.ഐ.സി ഏജന്റുമാര്‍ നിക്ഷേപിച്ച പണവും പ്രശ്നത്തിലാണ്. അങ്ങിനെ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി ഒരു സംഘവും ഇന്ന് രാവിലെ തന്റെയടുത്ത് വന്നു. തിരുവനന്തപുരത്ത് ബി.എസ്.എൻ.എല്‍ പെൻഷനേഴ്സ് നിക്ഷേപിച്ച പണം. ഇവ ആറോ ഏഴോ കോടി രൂപ വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.