ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ കോടതി ഇടപെടല്‍. ഷീല സണ്ണിയെ കുടുക്കിയതായി സംശയിക്കുന്ന ബന്ധുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയായ ലിവിയയ്ക്കാണ് കോടതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയത്. തന്നെ കള്ളക്കേസില്‍പ്പെടുത്താൻ എക്സൈസ് ശ്രമിക്കുന്നതായി ആരോപിച്ച് ലിവിയ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ കോടതി അറസ്റ്റ് തടയുകയായിരുന്നു. സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് കേസില്‍ കുരുക്കി ജയിലില്‍ അടച്ചതിനു പിന്നില്‍ അടുത്ത ബന്ധുവും ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ഷീല മൊഴി നല്‍കിയിരുന്നു. ഷീലയുടെ പരിയാരത്തെ വീട്ടില്‍ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുമ്ബും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ താൻ പുറത്തുപോയി വില്പന നടത്തിയെന്ന് വ്യാജറിപ്പോര്‍ട്ട് ചമച്ചാണ് എക്സൈസ് ജയിലിലടച്ചതെന്നും ഷീല ആരോപണം ഉന്നയിച്ചിരുന്നു.
ഷീല സണ്ണിയുടെ ബാഗില്‍ ലഹരി സ്റ്റാഫ് ശേഖരമുള്ളതായി ലഭിച്ച വാട്ട്സാപ്പ് കാളിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് ചാലക്കുടിയിലുള്ള അവരുടെ ബ്യൂട്ടി പാര്‍ലറിലെത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ സ്റ്റാമ്ബുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളില്‍ ചെന്നാല്‍ പിടിക്കാമെന്നുമാണ് ഇരിങ്ങാലക്കുട എക്‌സൈസ് സി.ഐയ്ക്ക് വിവരം നല്‍കിയയാള്‍ പറഞ്ഞത്. ബ്യൂട്ടിപാര്‍ലറിലെത്തിയ എക്സൈസ് സംഘം ഷീലയുടെ ബാഗ്, വാഹനം എന്നിവയില്‍ നിന്ന് 12 സ്റ്റാമ്ബുകളാണ് കണ്ടെടുത്തത്. തുടര്‍ന്ന് 72 ദിവസത്തെ ജയില്‍വാസം. എല്‍.എസ്.ഡി സ്റ്റാമ്ബല്ലെന്ന് ലാബ് റിപ്പോര്‍ട്ട് വന്നതിനുശേഷം മേയ് 10നാണ് ജയില്‍ മോചിതയായത്.