നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബര്‍ വില്പന കുതിക്കുന്നു. 67,31,394 ടിക്കറ്റുകള്‍ ഇന്നലെവരെ വിറ്റു. മണ്‍സൂണ്‍ ബമ്ബര്‍ പിരിവിട്ടെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒന്നാംസമ്മാനം അടിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂട്ടുചേര്‍ന്ന് ടിക്കറ്റെടുക്കുന്ന ട്രെൻഡാണ് വില്പന കത്തിക്കയറാൻ കാരണം. തമിഴ്നാട്ടില്‍നിന്ന് വലിയ ഡിമാൻഡുമുണ്ട്. 500 രൂപയുടെ ടിക്കറ്റിന് കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ തിരക്കാണ്.
80 ലക്ഷം ടിക്കറ്റ് നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് അനുമതി. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റു. സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാരുടെ ആവശ്യം ശക്തമാണ്. ഇതില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
ഡെയ്‌ലി ടിക്കറ്റിനും വമ്ബൻ കച്ചവടം: ദിവസേന വില്‍ക്കുന്ന കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി, ഫിഫ്റ്റി ഫിഫ്റ്റി, അക്ഷയ, നിര്‍മ്മല്‍, വിൻവിൻ തുടങ്ങിയ ടിക്കറ്റുകള്‍ക്കും ഇപ്പോള്‍ വമ്ബൻ കച്ചവടമാണ്. ഭൂരിഭാഗം ദിവസങ്ങളിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുന്നുണ്ട്. അക്ഷയ, ഫിഫ്റ്റിഫിഫ്റ്റി ഒഴികെയുള്ളവ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ഫിഫ്റ്റിഫിഫ്റ്റി 85.85 ലക്ഷവും അക്ഷയ 1.7 കോടിയും അച്ചടിക്കും.