ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മൻപ്രീത് സിങ്ങിന്റെ ഭൗതികശരീരം പഞ്ചാബിലെ മുല്ലാംപുറിലെ വീട്ടിലെത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും ധീരജവാനെ അവസാനമായി കാണാൻ അവിടെ തടിച്ചുകൂടിയവര്‍ക്കും ഹൃദയഭേദകമായിരുന്നു ആ രംഗം. കേണലിന്റെ ഭാര്യയും അമ്മയും സഹോദരിയും മറ്റ് മുതിര്‍ന്ന കുടുംബാംഗങ്ങളും സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടുമ്ബോള്‍ ഉണ്ടായ നഷ്ടത്തിന്റെ ആഴമറിയാതെ ഉറങ്ങിക്കിടക്കുന്ന അച്ഛനെ സല്യൂട്ട് ചെയ്യുന്ന ആറുവയസ്സുകാരനെ സ്നേഹത്തേക്കാളുപരി സഹതാപവും സങ്കടവും കൊണ്ട് നിറഞ്ഞ കണ്ണുകളോടെയാണ് എല്ലാവരും നോക്കിയത്. തന്റെ സഹോദരൻ സല്യൂട്ട് ചെയ്യുന്നതുകണ്ട് അവന്റെ അടുത്തുനിന്ന രണ്ടുവയസ്സുകാരിയും കൈപ്പടം നെറ്റിയില്‍വെച്ച് അതുപോലെ ചെയ്തു. കുട്ടികളെ ബന്ധുക്കള്‍ ചേര്‍ത്തുപിടിച്ചിരുന്നു. ആ രംഗത്തിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ കാണാനിടയായവരുടെ കണ്ണുകളും ഒരുനിമിഷത്തേക്ക് ഈറനണിഞ്ഞിട്ടുണ്ടാവണം.
#WATCH | Son of Col. Manpreet Singh salutes before the mortal remains of his father who laid down his life in the service of the nation during an anti-terror operation in J&K's Anantnag on 13th September
— ANI (@ANI) September 15, 2023
The last rites of Col. Manpreet Singh will take place in Mullanpur… pic.twitter.com/LpPOJCggI2
19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് കമാൻഡറാണ് 41 കാരനായ കേണല്‍ മൻപ്രീത് സിങ്. സൈനികബഹുമതിയായ സേന മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൈന്യവും പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് കേണല്‍ മൻപ്രീത് സിങ്ങിന് വെടിയേറ്റത്. ഇദ്ദേഹത്തോടൊപ്പം 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ മറ്റൊരു കമാൻഡറായ മേജര്‍ ആശിഷ് ധോൻഛക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹിമയൂണ്‍ ഭട്ട് എന്നിവര്‍ക്കും മറ്റൊരു സൈനികനും വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മേജര്‍ ആശിഷിന്റെ ഭൗതികശരീരം സ്വദേശമായ പാനിപ്പത്തിലേക്ക് എത്തിച്ചു. സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ അന്തിമസംസ്കാരം വെള്ളിയാഴ്ച രാവിലെ നടന്നു. പട്ടണത്തില്‍ നിന്ന് മേജര്‍ ആശിഷിന്റെ വസതിയിലേക്കുള്ള എട്ട് കിലോമീറ്റര്‍ ദൂരം നൂറുകണക്കിനാളുകളാണ് യാത്രയ്ക്ക് അകമ്ബടിയേകിയത്.മുപ്പത്തിമൂന്നുകാരനായ ഹിമയൂണ്‍ മുസമില്‍ ഭട്ടിന്റെ അന്തിമ സംസ്കാരച്ചടങ്ങുകള്‍ വൻജനാവലി സാക്ഷിയായി. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ, പോലീസ് മേധാവി ദില്‍ബഗ് സിങ് എന്നിവര്‍ കശ്മീരിലെ ബഡ്ഗാമില്‍ നടന്ന ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിച്ചു.