മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കാൻ ഉത്തരവ്. നിയമനം നടത്താൻ ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാര്‍ക്കറ്റിങ്, സ്റ്റാര്‍ട്ടപ്പുകളും എസ്‌എംഇകളും എന്നീ മേഖലകളിലായിരിക്കും ഐടി ഫെലോകളെ നിയമിക്കുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ആണ് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്തു കേസ് വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് ഒഴിവാക്കിയത്.
മുൻപ് ഒഴിവാക്കിയ ആളിനെ വീണ്ടും 4 ഐടി ഫെലോകളില്‍ ഒരാളായി കൊണ്ടുവരാനാണു ശ്രമം എന്നും ആരോപണമുണ്ട്. ഐടി രംഗത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹൈപവര്‍ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ശമ്ബളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് സൂചന.
അതേസമയം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം കഴിഞ്ഞ 5 വര്‍ഷത്തിനിടെ 50,000 കോടിക്കും 75,000 കോടിക്കും ഇടയില്‍ കേരളത്തിനു വരുമാന നഷ്ടമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ചെക്പോസ്റ്റുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ വൻ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓട പോലും പണിയാൻ പറ്റാത്തത്ര ധനപ്രതിസന്ധിയിലാണു സര്‍ക്കാരെന്നും വി.ഡി.സതീശൻ പറഞ്ഞു.