കൊച്ചി: ഓണ്‍ലൈൻ വായ്‌പ്പാ ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന ആവശ്യം കുറച്ചുകാലമായി തന്നെ സജീവമായ കാര്യമാണ്. ഓണ്‍ലൈൻ വായ്‌പ്പകള്‍ തിരിച്ചടവ് മുടങ്ങുമ്ബോള്‍ പണം തിരികെ കിട്ടാൻ വേണ്ടി നടത്തുന്ന ബ്ലാക്‌മെയിലുകള്‍ പലരുടെയം ജീവനെടുക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ ഒടുവിലത്തെ ഇരയാണ് എറണാകുളം കടമക്കുടിയില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബം.
കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം പുരോഗമിക്കുമ്ബോഴാണ് ഓണ്‍ലൈൻ വായ്‌പ്പാ കെണിയിലേക്കും വെളിച്ചം വീശിയത്. ശില്‍പ്പ ഓണ്‍ലൈനില്‍ വായ്‌പ്പ എടുത്തപ്പോള്‍ അത് തിരിച്ചടക്കാൻ വേണ്ടി വലിയ സമ്മര്‍ദ്ദം നേരിട്ടു. കൂടാതെ ഭീഷണികളും ഓണ്‍ലൈൻ ആപ്പില്‍ നിന്നും ഉണ്ടായി.ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ സന്ദേശം വന്നത് ശില്പ ഓണ്‍ലൈൻ ആപ്പില്‍ നിന്നു 9000 രൂപയോളം വായ്പ എടുത്തെന്നും ഇത് എത്രയുംവേഗം തിരിച്ചടക്കാൻ പറയണമെന്നും ആവശ്യപ്പെട്ടാണ്. ശില്പയുടെ ചില മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓണ്‍ലൈൻ ആപ്പുകാര്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു.
പണം തിരിച്ചടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഒരു യുവതിയുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. ഹിന്ദിയിലാണ് സന്ദേശമെങ്കിലും ഹിന്ദി അറിയാവുന്ന ആളെപ്പോലെയല്ല സംസാരിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ നിലവില്‍ ദമ്ബതിമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നിര്‍മ്മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിച്ചിരുന്നത്. വീടിന്റെ താഴത്തെനിലയില്‍ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവര്‍ത്തകൻ നിജോയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ രണ്ട് മൊബൈല്‍നമ്ബറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
ഇതോടെ സഹപ്രവര്‍ത്തകൻ വീട്ടിലെത്തി അമ്മയോട് കാര്യംതിരക്കി. തുടര്‍ന്ന് അമ്മ ആനിയും സഹോദരനും മുകള്‍നിലയില്‍ പോയിനോക്കിയപ്പോളാണ് ദമ്ബതിമാരെ മരിച്ചനിലയില്‍ കണ്ടതെന്നാണ് സഹപ്രവര്‍ത്തകൻ പറഞ്ഞത്. നിജോയും ഭാര്യ ശില്‍പയും തൂങ്ങിമരിച്ചനിലയിലായിരുന്നു. മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങള്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു. നേരത്തെ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയിരുന്ന ശില്‍പ ഒരുമാസം മുൻപാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിജോ എന്നാണ് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം പറഞ്ഞത്.
നിസഹായാവസ്ഥ ചൂഷണം ചെയ്ത് വീണ്ടും പണം തട്ടുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ദിവസവും പരാതികള്‍ ഉയരുമ്ബോഴും സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഇത്തരം ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വേണെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കയാണ്. എന്നാൽ നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ ഈ വിഷയത്തിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഈ നില തുടർന്നാൽ ഇനിയും ഒരുപാട് ജീവനുകൾ ഇത്തരം തട്ടിപ്പുകാരുടെ ഭീഷണിയിൽ പൊലിയുമെന്ന് ഉറപ്പാണ്.