നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയില്‍ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്ബോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂര്‍ നിരപ്പേല്‍ നിസാമുദീന്‍റെ 2013 മോഡല്‍ ഫോര്‍ഡ് കാറിനാണ് തീ പിടിച്ചത്. വാഹനം അമിതമായി ചൂടായതിനെ തുടര്‍ന്ന് നിസാമുദീനും കൂടെയുണ്ടായിരുന്ന കുട്ടിയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ കത്തിയമര്‍ന്നു. അടിമാലിയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.
മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂര്‍ – ചമ്രവട്ടം റോഡില്‍ ആലിങ്ങലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടനെ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
തിരൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ചമ്രവട്ടം റോഡില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസര്‍ കെ അശോകൻ, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുല്‍ മനാഫ്, കെ പ്രവീണ്‍, സുജിത്ത് സുരേന്ദ്രൻ, കെ ടി നൗഫല്‍, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാര്‍ എന്നിവര്‍ തീയണയ്ക്കാൻ നേതൃത്വം നല്‍കി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടില്‍ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡല്‍ കാറാണ് കത്തിനശിച്ചത്.