തിരുവനന്തപുരം: മകള്‍ക്കെതിരായ മാസപ്പടി വിവാദത്തിന്റെയടക്കം പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനുമുള്ള സുരക്ഷ പഴുതടച്ചതാക്കി ശക്തിപ്പെടുത്തി. നിലവിലുള്ള ഇസഡ്-പ്ലസ് സുരക്ഷാ സംവിധാനത്തിലേക്ക് കൂടുതല്‍ പൊലീസുകാരെ കൂട്ടിച്ചേര്‍ത്തു.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വസതിയിലേക്ക് പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത മുൻകൂട്ടികണ്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്.
ക്ലിഫ് ഹൗസില്‍ ആര്‍ആര്‍ആര്‍എഫ് ബറ്റാലിയനിലെ 45 പൊലീസുകാരും 5 ഇൻസ്പെക്ടര്‍മാരുമാണ് 24 മണിക്കൂറും ഡ്യൂട്ടിയിലുള്ളത്. പുറമേ 15 കമാൻഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്ട്രൈക്കര്‍ ഫോഴ്സുമുണ്ട്. കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്ന് 3എസ്.ഐമാരടക്കം 45 പേരെക്കൂടി ക്ലിഫ്ഹൗസ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിന് ചുറ്റുമുള്ള റോഡുകളിലും പൊലീസ് സുരക്ഷ കൂട്ടി.
28 കമാൻഡോകളടക്കം 40 പോലീസുകാര്‍ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവും. മുന്നിലെ വാഹനത്തില്‍ 5 പേര്‍. രണ്ട് കമാൻഡോ വാഹനങ്ങളില്‍ 10 പേര്‍, ദ്രുതപരിശോധനാസംഘത്തില്‍ 8 പേര്‍, സ്ട്രൈക്കര്‍ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡ്, ആംബുലൻസ്. പൈലറ്റും 2 എസ്‌കോര്‍ട്ടും സ്പെയര്‍ കാറും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ദ്രുതകര്‍മ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്.
ഇതിനു പുറമേ പ്രദേശത്തെ എസ്.പി, സ്പെഷ്യല്‍ബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5ഡിവൈ.എസ്.പിമാര്‍, സമീപ സ്റ്റേഷനുകളിലെയെല്ലാം എസ്.എച്ച്.ഒമാര്‍ അടക്കം മറ്റൊരു 40പൊലീസുകാര്‍ കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ചേരും. ഇതോടെ മുഖ്യമന്ത്രിക്കൊപ്പം 16വാഹനങ്ങളാവും. ചടങ്ങ് നടക്കുന്നിടത്ത് ഫയര്‍ഫോഴ്സ് വാഹനങ്ങളും മെഡിക്കല്‍ സംഘവുമുണ്ടാവും.
കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിമാരും ഇത്രമാത്രം സുരക്ഷാ സമ്മങ്ങളുമായി യാത്ര ചെയ്തിട്ടുണ്ടാവില്ല. പിണറായി വിജയൻ അധികാരമേറ്റതിനുശേഷം ആണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇത്രയധികം സന്നാഹങ്ങൾ ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയാലും അതിൻറെ പേരിൽ സുരക്ഷ വർധിപ്പിച്ചാലും കാലിയാകുന്നത് സംസ്ഥാനത്തെ പൊതുഖജനാവാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് ഇതൊരു അധിക ബാധ്യതയാണെന്ന് പറയാതിരിക്കാൻ കഴിയില്ല.