അത്തം ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമായി. ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. എന്നാൽ ഈ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ ആകർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനവിഭവം കടന്നു വരുന്നതുമായി ബന്ധപ്പെട്ട് വഴിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഒരു കൂറ്റൻ തെരുവുനായ വാഹനത്തിനു നേരെ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ഒറ്റയ്ക്ക് പ്രതിഷേധിച്ചു പട്ടി/ കേസെടുക്കുമോ?
മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയ പരിഹാസത്തിനാണ് ഈ വീഡിയോ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയുള്ള പട്ടിയുടെ പ്രതിഷേധമാണ് കാണുന്നതെന്ന് ഒരു വിഭാഗം പറയുന്നു. പട്ടിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് പരിഹാസമാണ് മറ്റൊരു കൂട്ടർ ഉയർത്തുന്നത്. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ സാങ്കേതിക തകരാർ നേരിട്ട മൈക്ക് കസ്റ്റഡിയിലെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ പരിഹാസം.
അതേസമയം കറുത്ത നായയാണ് കുരച്ചത് എന്നും, നായയെ ഇനിമുതൽ മുഖ്യമന്ത്രി എത്തുമ്പോൾ കരുതൽ തടങ്കലിൽ വെക്കാൻ സാധ്യതയുണ്ട് എന്നും ചൂണ്ടിക്കാട്ടിയും പരിഹാസമുയർത്തുന്നവർ ഉണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത ഷർട്ടിനും മാസ്കിനും ഉള്ള വിലക്കിനെ പരിഹസിച്ചുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ. മകളുടെ കമ്പനിയിലേക്കും വ്യക്തിഗത അക്കൗണ്ടിലേക്കും മാസപ്പടി വന്നതിനെക്കുറിച്ച് ഉള്ള ആക്ഷേപങ്ങൾക്ക് പോലും മറുപടി പറയാതെ മുഖ്യമന്ത്രി മാറിനിൽക്കുകയാണ്. മാധ്യമങ്ങളുമായി മുഖ്യമന്ത്രിയുടെ ഒരു കൂടിക്കാഴ്ച നടന്നിട്ട് മാസങ്ങളായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ വിഷയങ്ങളെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.