പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ കള്ളൻ വീട്ടില്‍ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ വീട്ടില്‍ കയറി യുവതിയോട് വെള്ളം ആവശ്യപ്പെടുന്നതും തുടര്‍ന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കഴിഞ്ഞ വര്ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറിയിരിക്കുന്നത്.
ജയ്‌പൂരിലെ കര്‍ധാനിയില്‍ സ്ഥിതി ചെയ്യുന്ന മംഗളം സിറ്റി സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തിടെ ട്വിറ്ററില്‍ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ഈ വീഡിയോക്ക് താഴെ ആളുകള്‍ നിരവധി കമന്റുകളും പങ്കുവയ്ക്കുന്നുണ്ട് . ഇക്കാലത്ത് ഒരാള്‍ക്ക് വെള്ളം നല്‍കുന്നതുപോലും സുരക്ഷിതമല്ലെന്നും ഇത് വളരെ അപകടകരമാണെന്നും ഒരാള്‍ കുറിച്ചു.
Paani pilana bhi safe nahi hai aajkal 😨
— Godman Chikna (@Madan_Chikna) August 16, 2023
This is so dangerous.
Received on society group. pic.twitter.com/GE23LYqUx0
ഒരു സ്ത്രീ വീടിന് പുറത്ത് പോലീസ് വേഷം ധരിച്ച ഒരാള്‍ക്ക് വെള്ളം നല്‍കുന്നതോടു കൂടിയാണ് വീഡിയോയുടെ ആരംഭം. വീടിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് യുവതി വെള്ളം എടുക്കാൻ പോയത്. ഒരു ഗ്ലാസ്സ് വെള്ളം നല്‍കിയപ്പോള്‍ അത് കുടിച്ച ശേഷം രണ്ടാമതും ഇയാള്‍ വെള്ളം ചോദിച്ചു. ഇവിടെ വരെ കാര്യങ്ങള്‍ വളരെ സാധാരണമായി തോന്നുമെങ്കിലും പിന്നീടാണ് സംഭവം മാറിമറയുന്നത്. രണ്ടാമതും യുവതി വെള്ളം കൊടുത്തു. ഇത് കുടിച്ച ശേഷം ഇയാള്‍ ഗ്ലാസ് വാതിലിന് ഇടയിലൂടെ നല്‍കാൻ നേരത്താണ് ആക്രമണം ഉണ്ടായത്. യുവതിയുടെ കയ്യില്‍ പിടിച്ചു വലിച്ച് കള്ളൻ അകത്ത് കയറി ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് വളരെ വ്യക്തമാണ്.
ഇതിന് തൊട്ടുപിന്നാലെ രണ്ടുപേര്‍ കൂടി ഗോവണി കയറി വീട്ടിലേക്ക് കയറി പോകുന്നതും കാണാം. യുവതിയുടെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കുകയും വീട്ടിലെ വളര്‍ത്തുനായ നിര്‍ത്താതെ കുരക്കുകയും ചെയ്തതോടെ മൂന്നുപേരും വീട്ടില്‍ നിന്ന് ഉടൻ തന്നെ ഇറങ്ങി ഓടുകയും ചെയ്തു. അതിനു ശേഷം ഈ യുവതി ‘കള്ളൻ ‘ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതും കാണാം.
2022 ല്‍ ഈ വീഡിയോ ആദ്യം പുറത്തുവന്നപ്പോള്‍, തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ നഗരത്തിലാണ് സംഭവം എന്ന രീതിയിലായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തമിഴ്‌നാട്ടില്‍ നടന്ന സംഭവമല്ലെന്നും പ്രതികരിച്ച് തമിഴ്‌നാട് പോലീസും രംഗത്തെത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സംഭവം ജയ്പൂരിലാണെന്ന് തിരിച്ചറിഞ്ഞത്.കള്ളന്മാര്‍ തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ബ്രിജേഷ് കൻവാര്‍ എന്ന യുവതി വെളിപ്പെടുത്തി. സമയോചിതമായി മക്കി എന്ന തന്റെ നായ കുരച്ചതോടെ കള്ളമാരുടെ പദ്ധതി പരാജയപ്പെട്ടു എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഭയാനകമായ ഈ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.