തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ചു വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കില്‍ പണം വാങ്ങിയില്ലെന്നു പറയണം. നടപടികള്‍ സുതാര്യമാണെന്നു പറയുന്നവര്‍ക്ക് ഇക്കാര്യം പൊതുജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ ഉത്തരവാദിത്തമുണ്ട്.

വീണാ വിജയന്‍ 2016-17ല്‍ 8,25,708 രൂപയാണ് വരുമാനമായി ആദായനികുതി റിട്ടേണില്‍ കാണിച്ചത്. 2017-18ല്‍ 10,42,864 രൂപയും 2018-19ല്‍ 22 ലക്ഷം രൂപയും 2019-20ല്‍ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ കമ്ബനിയില്‍നിന്നു പണം വാങ്ങിയെങ്കില്‍ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞില്ലെന്നു വെളിപ്പെടുത്തണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയക്കാരുടെ മക്കള്‍ക്കു ബിസിനസ് ചെയ്യാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല. പക്ഷേ, ബിസിനസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഇടപാടുകളില്‍ ദുരൂഹത വന്ന സ്ഥിതിക്ക് ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം. ജനങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ ആഗ്രഹമുണ്ട്. നിയമസഭയില്‍ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ല.

ഭയം കാരണമാണ് വീണാ വിജയന്റെ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാത്തതെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രസ്താവന സിപിഎമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാനസിക അവസ്ഥയാണ് കാണിക്കുന്നത്. സിപിഎം മുന്‍പ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോള്‍ ഭയപ്പെടുന്നത് പിണറായിയെയും. പിബി മുതല്‍ താഴോട്ട് എല്ലാവര്‍ക്കും പിണറായിയെ ഭയമാണ്.

സിപിഎമ്മിനും സിപിഎം നേതാക്കള്‍ക്കുമാണ് പിണറായിയെ ഭയം. സിപിഎമ്മിന്റെ അപചയമാണ് ഇതു കാണിക്കുന്നത്. മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും. പ്രതിപക്ഷത്തിനു മുഖ്യമന്ത്രിയെ ഭയമില്ല. സിഎംആര്‍എല്‍ വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലെ കൂടുതല്‍ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രിക്കായി രണ്ടുവരി മാത്രമാണുള്ളതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക