മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും സി.എം.ആർ.എല്‍ കമ്ബനിയില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങള്‍. രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴല്‍നാടൻ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജി തള്ളാനുള്ള കാരണങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹർജി അഴിമതിനിരോധന നിയമത്തി‍െൻറ പരിധിയില്‍ വരില്ല

ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡ് സി.എം.ആർ.എല്‍ പണം നല്‍കിയെന്ന് പറയുന്ന മറ്റാർക്കെതിരെയും ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെടുന്നില്ല.

കൃത്യമായ തെളിവില്ലാതെ സർക്കാരിന്റ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാൻ കഴിയില്ല.

സി.എം.ആർ.എല്‍ കമ്ബനിക്ക് സർക്കാർ മിച്ചഭൂമി ഇളവ് നല്‍കിയിട്ടില്ല.

ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹർജിക്കാരൻ പരാജയപ്പെട്ടു.

ഇവേ ബില്ലുകള്‍ തെളിവായി സ്വീകരിക്കാൻ കഴിയില്ല.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ട്?

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. മിച്ചഭൂമി ക്രമപ്പെടുത്തുന്നത് സംബന്ധിച്ച്‌ സി.എം.ആർ.എല്‍ ഉടമ ശശിധരൻ കർത്ത സർക്കാറിന് അപേക്ഷ നല്‍കിയിരുന്നു.അപേക്ഷയില്‍ തുടർനടപടി സ്വീകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി കുറിച്ചത്. ഇത് എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ബാക്കി നടപടി സ്വീകരിക്കേണ്ടത് അതത് വകുപ്പുകളാണ്.

ഇതില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നതിനാല്‍ ഹർജി രാഷ്ട്രീയപ്രേരിതമെന്ന വിജിലൻസ് വാദം ബലപ്പെടുത്തുന്നു കോടതി ഉത്തരവ്. ആദായനികുതി വകുപ്പിന്റെ ഇന്‍ററിം സെറ്റില്‍മെന്‍റ് റിപ്പോർട്ടില്‍ സി.എം.ആർ.എല്‍ പണം നല്‍കിയെന്ന് കണ്ടെത്തിയതില്‍ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അതില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വിജിലൻസ് വിലയിരുത്തിയിരുന്നു. വിജിലൻസ് പ്രോസിക്യൂഷൻ ഈ വാദം കോടതിയില്‍ ഉയർത്തി. ഇതേ ആവശ്യവുമായി വിവിധ കോടതികളില്‍ വന്ന ഹർജികള്‍ തള്ളിയത് സംബന്ധിച്ച റിപ്പോർട്ടും രേഖാമൂലം അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഹർജിയെന്നും വിജിലൻസ് വാദിച്ചു. അതേസമയം, അഴിമതിനിരോധന നിയമത്തി‍െൻറ പരിധിയില്‍ വരുന്നത് മുഖ്യമന്ത്രിയും മകളും മാത്രമായതിനാലാണ് ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് കുഴല്‍നാട‍ന്‍റെ അഭിഭാഷകൻ വിശദീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മേല്‍കോടതിയെ സമീപിക്കുമെന്നും മാത്യുവിന്‍റെ അഭിഭാഷകൻ സൂചിപ്പിച്ചു. വിധി പഠിച്ച്‌ നിലപാട് സ്വീകരിക്കുമെന്നാണ് മാത്യു കുഴല്‍നാട‍ന്‍റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക