സംസ്ഥാനത്തെ ഒമ്ബത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ബാലബലത്തില്‍. ഒമ്ബത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും നേടാനായി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച്‌ വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു.

നേരത്തെ യുഡിഎഫിന് ഒമ്ബതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 15 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം:

  • തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് വാര്‍ഡ് അംഗം ചന്ദ്രിക സെബാസ്റ്റിയൻ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ഥി അനുപമ കോണ്‍ഗ്രസിന്റെ ബിജിലി ജെയിംസിനെ 34 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി സ്ഥാനാര്‍ഥി എ.എസ്.രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷ് കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രതീഷ് വിജയിച്ചത്.

ആലപ്പുഴ:

  • തലവടി ഗ്രാമപ്പഞ്ചായത്തിലെ കോടമ്ബനാടി വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ.പി.രാജൻ 197 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അഭിലാഷിനെ പരാജയപ്പെടുത്തി.

കോട്ടയം:

  • വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവൻ തുരുത്ത് ഡിവിഷൻ എല്‍ഡിഎഫ് നിലനിര്‍ത്തി. 232 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയായ രേഷ്മ പ്രവീണ്‍ വിജയിച്ചത്. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു.

എറണാകുളം:

  • ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ വാടക്കുപുറം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.-എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.പി.സോമൻ 62 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ അഡ്വ.നവനീതിനെയാണ് പരാജയപ്പെടുത്തിയത്.
  • വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മുറവൻ തുരുത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നിഖിത ജോബി 228 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
  • മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കോക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച രേഷ്മ വര്‍ഗീസ് ഇവിടെ വിജയിച്ചിരുന്നത്. ഇത്തവണ കോണ്‍ഗ്രസിലെ സിനി മാത്തച്ചൻ ഇടത് സ്വതന്ത്ര സിസിമോള്‍ റിജോയെ 268 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ പഞ്ചായത്ത് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസിലെ ദീപ്തി പ്രൈജു 72 വോട്ടുകള്‍ക്ക് സിപിഎമ്മിലെ രേഷ്മയെ പരാജയപ്പെടുത്തി.

തൃശൂര്‍:

  • മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ മിഥുൻ 174 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് മൂന്നമതായി.

പാലക്കാട്:

  • പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് അംഗമായിരുന്ന പി.മനോജ് രാജിവെച്ച്‌ എല്‍ഡിഎഫിനായി മത്സരിച്ച്‌ 303 വോട്ടുകള്‍ക്ക് വിജയിച്ചു.

മലപ്പുറം:

  • പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ മുൻഷീര്‍ 2864 വോട്ടുകള്‍ക്ക് വിജയിച്ചു.
  • ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ.പി.മൈമൂന ഇടത് സ്വതന്ത്ര റസീന നജീമിനെ 109 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്വതന്ത്രയായി മത്സരിച്ച്‌ വിജയിച്ച എം.കെ. നജ്മുന്നിസയെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയ സാഹചര്യത്തിലാണ് കളക്കുന്ന് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നജ്മുന്നീസ യു.ഡി.എഫില്‍ നിന്ന് മറുകണ്ടം ചാടി എല്‍.ഡി.എഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
  • തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അയ്യപ്പൻ 440 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുധിൻ കെ.വി.യെ പരാജയപ്പെടുത്തി.
  • പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ കട്ടിലശ്ശേരി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അസീസ് ചക്കച്ചൻ വെറും ആറ് വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അബ്ദുസമദിനെ പരാജയപ്പെടുത്തിയത്.

കോഴിക്കോട്:

  • വേളം ഗ്രാമപ്പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ ഇ.പി.സലീം 42 വോട്ടുകള്‍ക്ക് ജയിച്ചു.

കണ്ണൂര്‍:

  • മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ റീഷ്മ 393 വോട്ടുകള്‍ക്കാണ് ജയിച്ചത്.
  • ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വെറും ഒമ്ബത് വോട്ടുകള്‍ക്കാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായ ബി.ഗീതാമ്മ വിജയിച്ചത്. കോണ്‍ഗ്രസിലെ സുരേഷാണ് രണ്ടാമത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക