പത്തനംതിട്ട: സ്ത്രീകളെ തുറിച്ചുനോക്കിയെന്ന ആരോപണത്തിന് പിന്നാലെയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. തിരുവല്ല രാമൻചിറയിലെ ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ചങ്ങനാശ്ശേരിയില്‍നിന്നെത്തിയ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാക്കളെ ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. രാമൻചിറ സ്വദേശികളായ ഏഴുയുവാക്കള്‍ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചങ്ങനാശ്ശേരിയില്‍നിന്ന് കാറില്‍വന്ന സംഘവും ഹോട്ടലില്‍ കയറിയത്. മൂന്ന് യുവതികളടക്കം ആറുപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഹോട്ടലിലേക്ക് കയറിയപ്പോള്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കള്‍ തുറിച്ചുനോക്കിയെന്ന് പറഞ്ഞ് ഇവര്‍ തര്‍ക്കം തുടങ്ങി.
സംഘത്തിലുണ്ടായിരുന്ന യുവതികളാണ് ആദ്യം ഇക്കാര്യം പറഞ്ഞ് യുവാക്കളെ ചോദ്യംചെയ്തത്. ഹോട്ടലിന് പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ യുവാക്കള്‍ ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ കാത്തിരുന്ന സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഹോട്ടലിന് മുന്നില്‍വെച്ച് യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാക്കളെ മര്‍ദിച്ചു. ഇഷ്ടിക അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ രാമൻചിറ സ്വദേശികള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
മര്‍ദനത്തിനിരയായ ഏഴുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ തിരുവല്ലയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കാപ്പാ കേസ് പ്രതിയായ സാജു ജോസഫും പെണ്‍വാണിഭക്കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള യുവതിയും ഉള്‍പ്പെട്ട സംഘമാണ് ഹോട്ടലിന് മുന്നില്‍ അക്രമം നടത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.