ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്ബതിമാര്‍ കടത്താൻ ശ്രമിച്ചത് രണ്ടേ കാല്‍ കിലോയോളം സ്വര്‍ണ മിശ്രിതം. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്ബതികളാണ് എയര്‍ കസ്റ്റംസിൻ്റെ പിടിയിലായത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്ബതികളായ അമീര്‍മോൻ പുത്തൻ പീടികയില്‍ (35) നിന്നും സഫ്ന പറമ്ബനില്‍ (21) നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോൻ തൻ്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍ നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കേസില്‍ കസ്റ്റംസ് ദമ്ബതികളുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിച്ചു വരികയാണ്.
കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഈ ദമ്ബതികള്‍ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയില്‍ നിന്നും തിരിച്ചു വരുമ്ബോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്താനാണ് ദമ്ബതികള്‍ ശ്രമിച്ചത്.സഫ്നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാല്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമീര്‍മോനും താനും സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.