കമല്‍ഹാസന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടൻ മോഹൻ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. വര്‍ഷങ്ങളായി അദ്ദേഹം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹൻ. 1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസൻ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ (കമല്‍ഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാൻ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.
അവസാന കാലത്ത് നടൻ ഒരു ജോലി ലഭിക്കാൻ പാടുപെടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. 10 വര്‍ഷം മുമ്ബ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തിരുപ്പരൻകുണ്ഡത്തേക്ക് താമസം മാറ്റുകയും ചെയ്തു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. താരത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാല്‍ മോഹൻ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മോഹന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനല്‍കും. മോഹന് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.