ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ യമുനാ നദിയില്‍ നിന്നും ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണ്. തിങ്കളാഴ്ച പൊലീസ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. പിന്നാലെ പൊലീസ് ഇത് ചെയ്തവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ചൈല്‍ ഫോറസ്റ്റ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ തിങ്കളാഴ്ച പരാതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 22 -ന് രാവിലെ യമുനയില്‍ നിന്നും മീൻ പിടിക്കുകയായിരുന്നു നസീര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുമുള്ള നാല് മത്സ്യത്തൊഴിലാളികള്‍. ആ സമയത്താണ് ഡോള്‍ഫിൻ ഇവരുടെ വലയില്‍ കുടുങ്ങിയത് എന്ന് പിപ്രി എസ്‌എച്ച്‌ഒ ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു. പിന്നാലെ അവര്‍ ഡോള്‍ഫിനെ തങ്ങളുടെ ചുമലിലേറ്റി വന്നു, ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെയും കൊണ്ടുപോകവെ അതുവഴി കടന്നുപോവുകയായിരുന്ന ആളുകളാണ് അത് ക്യാമറയില്‍ പകര്‍ത്തിയത്. ഫോറസ്റ്റ് റേഞ്ചറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത് കുമാര്‍, സഞ്ജയ്, ദീവൻ, ബാബ എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പിടിഐയോട് പറഞ്ഞു.രഞ്ജിത് കുമാര്‍ പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള മൂന്നുപേര്‍ക്ക് വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി എത്തിയിരിക്കുന്നത്.