തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ജെ.കെ.എല്‍.എഫ് നേതാവ് യാസീൻ മാലിക്കിനെ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കിയത് കോടതിയില്‍ അമ്ബരപ്പ് സൃഷ്ടിച്ചു. മാലിക്കിനെ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അപകടകാരികളായ കുറ്റവാളികളെ കേസ് നേരിട്ട് വാദിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. എന്നാല്‍, നേരിട്ട് വാദിക്കാൻ അനുമതി നല്‍കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
1989ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകള്‍ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മാലിക്കിനെ കോടതിയില്‍ നേരിട്ട് ഹാജരാകാൻ അനുവദിച്ച് 2022ലെ ജമ്മുവിലെ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
തന്റെ കേസ് വാദിക്കാൻ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാലിക് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതി. ജൂലൈ 18ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ച് സുപ്രീംകോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് പറഞ്ഞു. തിഹാര്‍ ജയില്‍ അധികൃതര്‍, നേരിട്ട് ഹാജരാനുള്ള ഉത്തരവാണെന്ന് തെറ്റിദ്ധരിച്ച് മാലിക്കിനെ കൊണ്ടുവരുകയായിരുന്നു.