ഒരേ സമയം സന്തോഷവും ദുഃഖവും സമ്മാനിക്കുന്നതായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍. മമ്മൂട്ടിക്കും വിൻസി അലോഷ്യസിനും മികച്ച നടൻ- നടി അവാര്‍ഡുകള്‍ ലഭിച്ചതും ‘നൻപകല്‍ നേരത്ത് മയക്കം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചതുമെല്ലാം മലയാള സിനിമാ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ആയിരുന്നു.
എന്നാല്‍, മികച്ച നടനുള്ള അവാര്‍ഡ് കുഞ്ചാക്കോ ബോബന് നല്‍കാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ ജൂറി പരിഗണിക്കാതിരുന്നതും സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്‌ത്തുന്നു. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഭൂരിപക്ഷം സിനിമാ പ്രേമികളുടെയും വിശ്വാസം.
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണര്‍വ് നല്‍കിയ ചിത്രങ്ങളിലൊന്നായിരുന്നു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം. 2022 ഡിസംബര്‍ 30-നാണ് സിനിമ റിലീസ് ചെയ്തത്. നീണ്ട ഇടവേളകള്‍ക്ക് ശേഷം തിയറ്ററിലേയ്‌ക്ക് വൻതോതില്‍ ജനസാഗരത്തെ കൊണ്ടുവരാൻ കഴിഞ്ഞ സിനിമ എന്ന നിലയ്‌ക്കും ഏറെ നിരൂപക പ്രശംസ പിടിച്ചുപ്പറ്റിയ ചിത്രമെന്ന നിലയ്‌ക്കും മാളികപ്പുറം എന്തുകൊണ്ടും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിന് അര്‍ഹമായിരുന്നു. 2022-ലെ നൂറ് കോടി ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു മാളികപ്പുറം.
ജനപ്രിയ ചിത്രം എന്നതിലുപരി സിനിമാ പ്രേമികള്‍ മാളികപ്പുറത്തിന് പ്രതീക്ഷിച്ചിരുന്ന പുരസ്കാരങ്ങള്‍ ബാലതാരങ്ങള്‍ക്കുള്ളതായിരുന്നു. ചിത്രത്തില്‍ കല്യാണിയായി വേഷമിട്ട ദേവനന്ദയും പീയുഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥുംമികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ഒരു എട്ട് വയസ്സുകാരി കുട്ടിക്ക് ഇത്രയും മനോഹരമായും അസാധ്യമായും തന്മയത്തത്തോടെ അഭിനയിക്കാൻ കഴിയുമോ എന്ന് അത്ഭുതത്തോടെയാണ് ഓരോ മലയാളിയും ദേവനന്ദയുടെ പ്രകടനത്തെ നോക്കിക്കണ്ടത്. ദേവനന്ദയുടെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി കാണാതെ പോയത് രാഷ്‌ട്രീയം കൊണ്ട് മാത്രമാണെന്നും ഒരു വിഭാഗം സിനിമാ പ്രേമികള്‍ ആരോപിക്കുന്നു. ഇടതുമുന്നണിക്ക് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി സമീപകാലങ്ങളിൽ നൽകിയ ശബരിമല വിഷയത്തെ ആസ്പദമാക്കി സിനിമ ഇറക്കിയതാവാം ഒരുപക്ഷേ മാളികപ്പുറത്തിനുണ്ടായ തിരിച്ചടിയെന്നും വിലയിരുത്തപ്പെടുന്നു. ഇടത് രാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ജൂറിക്ക് മാളികപ്പുറത്തെ തിരസ്കരിച്ചേ മതിയാകൂ എന്നും ജനങ്ങളുടെ മനസ്സില്‍ മാളികപ്പുറത്തിന് സ്ഥാനം ലഭിച്ചു കഴിഞ്ഞുവെന്നും സിനിമാ പ്രേമികള്‍ പറയുന്നു. . കലയില്‍ രാഷ്‌ട്രീയം കലരുമ്ബോള്‍ കലയുടെ യഥാര്‍ത്ഥ സൗന്ദര്യം മങ്ങുമെന്നും ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ മാളികപ്പുറത്തിന് പുരസ്കാരം ലഭിക്കാത്തത് ഒരു അത്ഭുതമേ അല്ലെന്നും വിലയിരുത്താം.