സര്‍ചാര്‍ജിനൊപ്പം ഡെപ്പോസിറ്റും പിടിച്ചുതുടങ്ങിയതോടെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നിലവിലെ വൈദ്യുതി ബില്‍ പലര്‍ക്കും ഇരട്ടിയായിട്ടാണ് മാറിയിരിക്കുന്നത്. 1000 രൂപ മുതല്‍ വിവിധ തുകകളാണ് ബില്ലിനൊപ്പം അടക്കാൻ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ക്ക് വലിയ തുകയാണ് ഇത്തരത്തില്‍ അധികമായി അടക്കേണ്ടിവരുന്നത്.
അപ്രതീക്ഷ വര്‍ധനക്കുള്ള കാരണം വ്യക്തമല്ലാത്തത് ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അധിക തുകയെക്കുറിച്ച് അന്വേഷിച്ച് പലരും കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് വിളിക്കുന്നുമുണ്ട്. വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങാൻ വന്ന അധികച്ചെലവാണ് ഇന്ധന സര്‍ചാര്‍ജ് എന്ന പേരില്‍ ഫെബ്രുവരി മുതലുള്ള വൈദ്യുതി നിരക്കിനൊപ്പം പിടിക്കുന്നത്. ഇതിനു പിന്നാലെയാണ് അഡീഷനല്‍ ഡെപ്പോസിറ്റ് എന്ന പേരില്‍ കൂടുതല്‍ തുക അടക്കാൻ ആവശ്യപ്പെടുന്നത്.
ഒരോ ഉപഭോക്താവിന്‍റെയും വൈദ്യുതി ബില്ലിന്‍റെ മൂന്നിരട്ടി തുകയാണ് ഡെപ്പോസിറ്റായി കെ.എസ്.ഇ.ബിയില്‍ നിലനിര്‍ത്തുന്നത്. അടുത്തിടെ വൈദ്യുതി ബില്ല് വര്‍ധിച്ചതോടെ ഭൂരിഭാഗം ഉപഭോക്താക്കളുടെയും ഡെപ്പോസിറ്റ് തുക കുറഞ്ഞു. നിലവില്‍ ലഭിച്ച ബില്ലിന്‍റെ മൂന്നിരട്ടി തുകയല്ല, ഇതില്‍ കുറവാണ് ഇപ്പോള്‍ പല ഉപഭോക്താക്കളുടെയും ഡെപ്പോസിറ്റായുള്ളത്. ഇതോടെയാണ് അധികതുക വാങ്ങാനുള്ള കെ.എസ്.ഇ.ബി തീരുമാനം.
ഡെപ്പോസ്റ്റ് തുക മൂന്നിരട്ടിയായി നിലനിര്‍ത്താനാണ് ഈ നടപടിയെന്നും കുറവ് വന്നവരില്‍നിന്ന് മാത്രമാണ് പണം ശേഖരിക്കുന്നതെന്നും കെ.എസ്.ഇ.ബി പറയുന്നു. വേനലില്‍ ഉപയോഗം കൂടിയതിനാല്‍ ബില്‍ തുക വര്‍ധിച്ചിരുന്നു. ഇതനുസരിച്ച് ഡെപ്പോസ്റ്റ് നിശ്ചയിക്കുന്നതും തുക ഉയരാൻ കാരണമായി പറയുന്നു.ഇടത്തരം കുടുംബങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെയാണ് ഡെപ്പോസിറ്റായി അടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈദ്യുതി ചാര്‍ജിനൊപ്പം ഇതുകൂടി ചേരുന്നതോടെ വലിയ തുകയാണ് അടക്കേണ്ടിവരുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കൃത്യമായ വിശദീകരണം നല്‍കാൻ കെ.എസ്.ഇ.ബി തയാറാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. വൻ തുകയാണ് അപ്രതീക്ഷിതമായി ലഭിച്ചതെന്ന് വ്യാപാരികളും പറയുന്നു. അതിനിടെ, വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കുന്നത് തുടരുകയാണ്.
യൂനിറ്റിന് ഒമ്ബതുപൈസ ഈടാക്കാനായിരുന്നു ആദ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നല്‍കിയിരുന്നത്. 1000 വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റില്‍ത്താഴെ ഉപഭോഗമുള്ളതുമായ ഗാര്‍ഹികോപഭോക്താക്കളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്.