വന്‍ വാഹനാപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലിലാണ് സംഭവം.സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ ‘മാഴ്‌സ’യാണ് അപകടവിവരം പുറത്തുവിട്ടത്. ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ കത്തിയിട്ടും മെസി സഞ്ചരിച്ച കാര്‍ മുന്നോട്ടു സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വശത്തുനിന്നും വാഹനങ്ങള്‍ എതിരെ കുതിച്ചുവന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
റോഡിലൂടെ കടന്നുപോകുന്നതിനിടെ ഒരു ആരാധകൻ മെസിയുടെ കാറിനടുത്തേക്ക് ഫോട്ടോയെടുക്കാനായി ഓടിയെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ശ്രദ്ധമാറിയാണ് താരം റെഡ് സിഗ്നല്‍ ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്തതെന്നാണ് വിശദീകരണം. സംഭവത്തിന്റെ വിഡിയോ അര്‍ജന്റീന സ്‌പോര്‍ട്‌സ് ചാനലായ ‘ടൈസി സ്‌പോര്‍ട്‌സ്’ പുറത്തുവിട്ടിട്ടുണ്ട്.
താരം സഞ്ചരിച്ച കാറിനുമുന്നിലും പിന്നിലുമായി പൊലീസിന്റെ എസ്‌കോര്‍ട്ട് വാഹനവും സഞ്ചരിച്ചിരുന്നു. സൈറൻ ഇട്ടായിരുന്നു പൊലീസ് വാഹനം എത്തിയത്. ഇതിനാല്‍, റെഡ് സിഗ്നല്‍ കത്തിയാലും കാര്‍ മുന്നോട്ടെടുക്കാൻ മെസിക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സൂചന. പൊലീസ് വാഹനത്തിലെ സൈറണ്‍ കേട്ട് എതിരെനിന്നു വന്ന വാഹനം വേഗം കുറച്ചതുകൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
ദിവസങ്ങള്‍ക്കുമുൻപാണ് അമേരിക്കൻ ഫുട്‌ബോള്‍ ക്ലബായ ഇന്റര്‍ മയാമിയോടൊപ്പം ചേരാൻ മെസി യു.എസിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഫോര്‍ട്ട് ലൗഡര്‍ഡെയിലിലെ ഡി.ആര്‍.വി പി.എൻ.കെ സ്റ്റേഡിയത്തിലായിരുന്നു മയാമി ജഴ്‌സിയില്‍ താരത്തെ അവതരിപ്പിച്ചത്. ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെയാണ് മയാമി ജഴ്‌സിയില്‍ മെസിയുടെ അരങ്ങേറ്റ മത്സരം.