ഏക സിവില്‍കോഡിനെതിരേ സി.പി.എം.നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം തള്ളിയ മുസ്ലിം ലീഗ് നേതൃയോഗം സിപിഎം നീക്കം ദുരുദ്ദേശത്തോടെയാണെന്നും വ്യക്തമാക്കി. ഏക സിവില്‍കോഡ് വിഷയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലാതിരുന്നിട്ടും സിപിഎം എന്തുകൊണ്ടാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതിരുന്നത് എന്നാണ് ലീഗ് ഉയര്‍ത്തുന്ന ചോദ്യം.
ഇവിടെ നടക്കുന്നത് ഭിന്നിപ്പിക്കല്‍ സെമിനാറുകളായി മാറരുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് ബിജെപിയെ സഹായിക്കലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരോക്ഷ വിമര്‍ശനം.
സിപിഎം സെമിനാറില്‍ സമസ്തയടക്കമുള്ള മുസ്ലിം സംഘടനകള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ അതിനെ അടച്ചാക്ഷേപിക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃയോഗത്തില്‍ ധാരണയായത്. രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരായ നീക്കമാണ് ഇതെന്നാണ് വിലയിരുത്തലില്‍ വേണം പ്രക്ഷോഭത്തിനിറങ്ങാൻ. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളെ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നീക്കത്തെ മറികടക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഒരു ‘മാതൃക’ സെമിനാര്‍ സംഘടിപ്പിക്കാനും ലീഗ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ മതേതര സംഘടനകള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടാകുമെന്നും അതൊരു മാതൃക സൃഷ്ടിക്കുമെന്നുമാണ് ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.
‘യു.ഡി.എഫിന്റെ മറ്റ് ഘടക കക്ഷികളെയൊന്നും ക്ഷണിക്കാത്ത യോഗത്തിലേക്ക് പോകേണ്ടതില്ലെന്നാണ് മുസ്ലിംലീഗിന്റെ തീരുമാനം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏക സിവില്‍കോഡിനെതിരെ ഒരടി മുന്നോട്ട് വെക്കാനാവില്ല’ യോഗത്തിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.