സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീറി(32)നെയാണ് കോഴിക്കോട് സിറ്റി സെെബര്‍ ക്രെെം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റില്‍ നിന്നും യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ച് വാട്ട്സാപ്പ് വഴി പരിചയപ്പെട്ടാണ് ഇയാള്‍ പണം തട്ടിയെടുക്കുന്നത്.
ദുബായില്‍ എൻജിനീയറാണെന്ന വ്യാജേന മാട്രിമോണി സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിദേശ മൊബൈല്‍ നമ്ബറില്‍ നിന്ന് ഇവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ചില കേസുകളില്‍ കുടുങ്ങിയെന്ന് കാണിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് യുവതിയില്‍ നിന്ന് തട്ടിയത്. യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
രണ്ടാം വിവാഹത്തിനായി മാട്രിമോണി സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യംവെയ്ക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ട് വിവാഹം കഴിച്ചതായും മറ്റു പലരുമായും ബന്ധപ്പെട്ടുവരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പരിചയപ്പെടുന്ന യുവതികളുടെ മോശം വീഡിയോകളും ഫോട്ടോകളും വാട്സ്‌ആപ്പ് വഴി ശേഖരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ ദിനോശ് കോറോത്തും സംഘവും നടത്തിയ പരിശോധനയിലാണ് വിദേശത്ത് നിന്നെത്തി ബംഗളൂരില്‍ പല സ്ഥലങ്ങളിലായി വ്യാജ വിലാസത്തില്‍ താമസിച്ചുവരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് ചാലിക്കര, കെ.ആര്‍. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.