തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം.
പെണ്‍കുട്ടി എസ്‌എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായിട്ടുണ്ട്. കിരണ്‍ ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്.
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: കിരണുമായി നേരത്തെ പരിചയം ഉള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആണ്‍ സുഹൃത്തുമായി ടെക്നോപാര്‍ക്കിനു സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരണ്‍ അവിടെയെത്തി മര്‍ദിച്ചതിന് ശേഷം യുവതിയെ ബൈക്കില്‍ കയറാൻ ആവശ്യപ്പെട്ടു. ആദ്യം യുവതി ബൈക്കില്‍ കയറാൻ തയ്യാറായില്ല എന്നാല്‍ ബൈക്കില്‍ കയറിയില്ലെങ്കില്‍ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരണ്‍ യുവതിയോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞു യുവതിയെ ബൈക്കില്‍ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കിരണ്‍ വീണ്ടും യുവതിയെ മര്‍ദ്ദിച്ചു. പിന്നീട് രാത്രി ഒന്നരയോടെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണില്‍ കൊണ്ടുപോയി ഞായര്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
മര്‍ദ്ദനവും പീഡനവും കിരണ്‍ മൊബൈലില്‍ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്നും വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയല്‍വാസിയോട് കാര്യം പറയുകയും അവര്‍ യുവതിയ്ക്ക് വസ്ത്രം നല്‍കുകയും തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.പൊലീസ് എത്തി കിരണിനെ കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ അജിത് കുമാര്‍ , എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.