തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലേയ്‌ക്കുള്ള വനിതാ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് ആള്‍ട്ടോ കാറില്‍. തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് കാറില്‍ ‘എച്ച്’ എടുപ്പിച്ചത്. അടുത്ത മാസം മുതല്‍ തലസ്ഥാനത്ത് ഓടേണ്ട ഇലക്‌ട്രിക് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കാണ് കെഎസ്‌ആര്‍ടിസി വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ വിശദീകരണവുമായി കെഎസ്‌ആര്‍ടിസി അധികൃതര്‍ രംഗത്തെത്തി. വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയ ശേഷം മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാവര്‍ക്കും കാര്‍ ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും പരിശീലനം നല്‍കുക. ഇക്കാര്യം ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
തസ്തികയിലേയ്‌ക്ക് ആകെ 27 വനിതകളാണ് അപേക്ഷിച്ചത്. ഇതില്‍ പത്തു പേര്‍ക്ക് ഹെവി ലൈസൻസ് ഉണ്ട്. ഹെവി ലൈസൻസ് ഉള്ളവര്‍ക്കും ആദ്യം കാറില്‍ തന്നെയാണ് ടെസ്റ്റ് നടത്തിയത്. പരീക്ഷ നിയന്ത്രിക്കാൻ എത്തിയത് കെ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സ്വിഫ്റ്റിലെ നിയമനങ്ങളിലെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് ഭരണപക്ഷ യൂണിയനുകള്‍ തന്നെ രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്ബനിയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.