മുംബൈയില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച പുലര്‍ചെ പെയ്ത മഴയില്‍ ചെമ്പുരിലെ ഭാരത് നഗറിലാണ് ഒരു അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു.അവിടെയും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി.എം.സി അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്ബൂര്‍,കുര്‍ള ഭാണ്ടുപ്പ് എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.
മഴയെ തുടർന്ന് ലോക്കൽ ട്രെയിൻ സർവിസ് പൂർണമായും നിർത്തിവെച്ചു.പല വിമാന സർവീസുകളും റദ്ദാക്കി. 24 മണിക്കൂർ കൂടി നഗരത്തിന് കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോഴും പല മേഖലകളിലും നിർത്താതെ കനത്ത മഴ പെയ്യുകയാണ്. ഇന്ന് രാത്രി കൂടി മഴ ശക്തമായി തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകം ആകും.