ജനുവരി 21-ന്, അയോധ്യയിലെ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠയുടെ ആഘോഷങ്ങൾക്കിടയിൽ, ഘോഷയാത്ര നടത്തുകയായിരുന്ന ഹിന്ദുക്കളെ മുംബൈയിലെ മീരാ റോഡിൽ വെച്ച് ഒരു സംഘം ഇസ്ലാമിക വാദികൾ ആക്രമിച്ചു. ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങളുള്ള പതാകകൾ സ്ഥാപിച്ച വാഹനങ്ങളിൽ ഘോഷയാത്ര നടത്തുന്നവർക്ക് നേരെയാണ് ഇസ്ലാമിക വാദികളുടെ ആക്രമണം നടന്നത്. ആക്രമണം നടത്തിയവർ ബോലോ തക്ബീർ മുദ്രാവാക്യങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.
ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ നടന്ന ഹൈന്ദവ ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഹൈന്ദവ സംഘടനകൾ അപലപിച്ചു. സമാധാനവും പൂർവ്വമായ ഘോഷയാത്രയെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഇവരുടെ വാദം. ഘോഷയാത്ര സംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകളെ പോലും ആക്രമികൾ വെറുതെ വിട്ടില്ല എന്നും ഇവർ ആരോപണം ഉയർത്തുന്നു.
പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോകളിൽ ആളുകൾ പതാകകൾ വലിച്ചെറിയുന്നതും വാഹനങ്ങൾ ആക്രമിക്കുന്നതും ജാഥയിൽ പങ്കെടുത്തവരെ അധിക്ഷേപിക്കുന്ന വാക്കുകൾ പറയുന്നതും വ്യക്തമാണ്. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് മീരാ റോഡ്. ഇവിടേക്ക് അയോധ്യ പ്രാണ പ്രതിഷ്ഠാദിനത്തിന്റെ ഘോഷയാത്ര കടന്നുവന്നതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. സംഭവത്തെത്തുടർന്ന് പോലീസ് മീരാ റോഡിൽ ഫ്‌ളാഗ് മാർച്ച് നടത്തുകയും സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ‘തർക്കവും നിസ്സാര വഴക്കും’ ഉണ്ടായെന്നും വലിയ അക്രമസംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.