വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലൈംഗികത്തൊഴിലിനായി ബെംഗളൂരുവിലെത്തിച്ച 26 യുവതികളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം രക്ഷപ്പെടുത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍.സംഭവത്തില്‍ ഒമ്ബത് ഇടനിലക്കാരെ സി.സി.ബി. പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള യുവതികളെ ബെംഗളൂരുവില്‍ ജോലി വാഗ്ദാനംചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. കണ്ടെത്തി. ബ്യൂട്ടി പാര്‍ലറുകളിലും പബ്ബുകളിലുമാണ് യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇവരെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു.
വിശ്വേശ്വരായ ലേഔട്ട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭസംഘത്തിന്റെ പ്രവര്‍ത്തനം.യുവതികളെ ബെംഗളൂരുവിലെത്തിക്കാൻ ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം ഏജന്റുമാരുണ്ട്. സംശയങ്ങള്‍ക്ക് ഇടനല്‍കാത്തവിധം ചില പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലാണ് യുവതികളെ താമസിപ്പിക്കുന്നത്. ഇടനിലക്കാര്‍ ഇടപാടുകാരെ കണ്ടെത്തി ഇവിടേക്കെത്തിക്കുന്നതാണ് പതിവ്.യുവതികളെ രക്ഷപ്പെടുത്തിയതോടെ പല ഇടനിലക്കാരും ഒളിവിലാണെന്ന് സി.സി.ബി. അധികൃതര്‍ പറഞ്ഞു. യുവതികളെ സ്വദേശങ്ങളിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.