കൊച്ചി: ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11 തവണ കിറ്റെക്സില്‍ പരിശോധന നടത്തിയതിന് പിന്നില്‍ കുന്നത്ത്നാട് എംഎ‍ല്‍എ പി വി ശ്രീനിജനാണെന്ന് ആരോപിച്ച്‌ എംഡി സാബു.എം.ജേക്കബ്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്ത് വിട്ടു. ആരോഗ്യ വകുപ്പ് പരിശോധനയ്ക്കും തൊഴില്‍ വകുപ്പ് പരിശോധനയ്ക്കും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് സ്ഥലം എംഎ‍ല്‍എയാണ് എന്നതിന്റെ തെളിവുകളാണ് സാബു ജേക്കബ് പുറത്തുവിട്ടത്. മലയിടംതുരുത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മെയ് 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയച്ച റിപ്പോര്‍ട്ടിലാണ് എംഎ‍ല്‍എ ശ്രീനിജന്‍ അയച്ചുതന്ന വോയ്സ് ക്ലിപ്പ് പ്രകാരമാണ് കിറ്റെക്സില്‍ പരിശോധന നടത്തിയതെന്ന് വ്യക്തമാക്കുന്നത്.

തൊഴില്‍ വകുപ്പ് കിറ്റെക്സില്‍ ആദ്യ പരിശോധന നടത്തിയത് എംഎ‍ല്‍എയുടെ നിര്‍ദ്ദേശാനുസരണമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജറുടെ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടിന്റെയും പകര്‍പ്പുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ ചെയര്‍മാന്‍ സബ് ജഡ്ജി കിറ്റെക്സില്‍ പരിശോധന നടത്തുന്നതിന് മുന്‍പ് തന്നെ വിളിച്ചിരുന്നുവെന്ന് എംഎ‍ല്‍എ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. ഹൈക്കോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജിയുടെ അന്വേഷണം എന്നുമായിരുന്നു എംഎ‍ല്‍എ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിറ്റെക്സിലെ ജീവനക്കാരിയുടെതായി വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചാണ് എംഎ‍ല്‍എ ഈ പരാതികള്‍ എല്ലാം ഉണ്ടാക്കി സമ്മര്‍ദ്ദം ചെലുത്തിയത്. ഹൈക്കോടതിക്ക് പരാതി നല്‍കിയതും എംഎ‍ല്‍എ തന്നെയാണ് എന്ന് വ്യക്തമാവുന്നതാണ് ഈ സംഭവങ്ങളെന്ന് സാബു ജേക്കബ് ആരോപിച്ചു. ഇതില്‍ പല ഉദ്യോഗസ്ഥരെയും പല തവണ ഫോണില്‍ വിളിച്ച്‌ കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് എംഎ‍ല്‍എ തന്നെ സമ്മര്‍ദ്ദം ചെലുത്തി. മുന്‍ കോണ്‍ഗ്രസുകാരനായ സിപിഎം, എംഎ‍ല്‍എ ജില്ലയിലെ മറ്റ് നാല് കോണ്‍ഗ്രസ് എംഎ‍ല്‍എമാരെ കൂടി ഈ നീക്കത്തിനായി കൂട്ടു പിടിച്ചുവെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സാബു ജേക്കബ് പറഞ്ഞു.

എന്നാല്‍ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു നിയമലംഘനവും കിറ്റെക്സില്‍ നടക്കുന്നില്ല എന്നും സൂചിപ്പിക്കുന്നതായും വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലിനീകരണ നിയന്ത്രബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ടിലും എല്ലാം നിയമപരമായാണ് കിറ്റെക്സില്‍ നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. എല്ലാം കൂട്ടിവായിക്കുമ്ബോള്‍ കിറ്റെക്സിനെ അടച്ചുപൂട്ടിക്കുകയെന്നത് കുന്നത്ത്നാട് എംഎ‍ല്‍എ അടക്കം അഞ്ച് എംഎ‍ല്‍എമാരുടെ ആസൂത്രിത നീക്കമായിരുന്നുവെന്ന് വ്യക്തമാണെന്നും എംഡി പറഞ്ഞു.

തൊഴില്‍, ആരോഗ്യം, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, പൊലീസ് എന്നീ വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ലീഗല്‍ അഥോറിറ്റി, തഹസില്‍ദാര്‍ എന്നിവരുടെയും നേതൃത്വത്തിലാണ് ഒരു മാസത്തിനുള്ളില്‍ വിവിധ തീയതികളിലായി 11 പരിശോധന പരമ്ബര കിറ്റെക്സില്‍ അരങ്ങേറിയത്. ഇതില്‍ തൊഴില്‍ വകുപ്പ് തന്നെ 4 തവണയും ആരോഗ്യ വകുപ്പ് രണ്ട് തവണയും പരിശോധന നടത്തി. നിയമ വിരുദ്ധമായ പരിശോധന പീഡനത്തില്‍ മനംമടുത്താണ് അസെന്റില്‍ കരാറിലേര്‍പ്പെട്ട കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറിയത്. ഇതില്‍ 1000 കോടിയുടെ നിക്ഷേപം ആദ്യഘട്ടമായി തെലങ്കാനയില്‍ നടത്താന്‍ ധാരണയിലെത്തിയതെന്നും കിറ്റക്‌സ് ചെയര്‍മാന്‍ കൂടിയായ സാബു ജേക്കബ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക