രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയില്‍ വെല്ലിങ്ങ് ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച. 8 സഭാധ്യക്ഷന്മാര്‍ പ്രധാന മന്ത്രിയെ കാണും.
സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളിമിസ് കാതോലിക്ക ബാവ, ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കോട്ടയം ക്‌നാനായ സഭയുടെ അധിപന്‍ ബിഷപ്പ് മാത്യു മൂലക്കാട്ട്,, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായ സുറിയാനി സഭയുടെ മേധാവി മാര്‍ ഔജിന്‍ കുര്യാക്കോസ്ര്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബില്‍, ചിങ്ങവനം ക്‌നാനായ സഭയുടെ മേധാവി കുര്യാക്കോസ് മാര്‍ സേവറിയൂസ്, സീറോ മലങ്കര സഭ കര്‍ദിനാള്‍ മാര്‍ ക്ളിമ്മീസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
എട്ട് സഭാ മേലധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സഭാ അദ്ധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. വിഷു ദിനത്തില്‍ ക്രൈസ്തവരെ വീടുകളിലേക്ക് ക്ഷണിച്ച് പായസവും കൈനീട്ടവും നല്‍കിയതും വിജയമായിരുന്നു എന്നാണ് ബിജിപിയുടെ വിലയിരുത്തല്‍. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ടിയോട് ചേര്‍ത്ത് നിര്‍ത്തുക എന്ന ബിജെപിയുടെ പദ്ധതിയുടെ ഭാഗമായുള്ള രാഷ്ട്രീയ നീക്കാമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അടുത്തിടെ ബിജെപി അനുകൂല പ്രസ്താവനകളുമായി പല ബിഷപ്പുമാരും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല എന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന സഭക്ക് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. റബ്ബറിന്‍റെ വില ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പ്രസ്താവന വിവാദമാവുകയും ചെയ്തു.