കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശം.എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റെലിജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുന്‍പാണ് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മേല്‍വിലാസത്തില്‍ ഇത്തരത്തില്‍ ഒരു ഭീഷണി കത്ത് ലഭിക്കുന്നത്. ആ സമയത്ത് തന്നെ അത് സംസ്ഥാന പൊലീസ് മേധാവിക്ക് അത് കൈമാറുകയും ചെയ്തിരുന്നു. അതേസമയം കത്തിന്റെ ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എങ്കിലും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കാരണം ഏറ്റവും അധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായാണ് കേരളത്തെ കേന്ദ്രവും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു ഭീഷണിക്കത്ത് രഹസ്യാന്വേഷണ വിഭാഗം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. 1500 ല്‍ അധികം പേരുടെ സുരക്ഷയാണ് ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
നാളെ വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തുന്നത്. കൊച്ചിയില്‍ ആണ് പ്രധാനമന്ത്രി വിമാനമിറങ്ങുന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടത്തേണ്ടതുണ്ട്. അതിനുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ട് ഇന്റലിജന്‍സ് മേധാവി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം ഉള്ളത്.