അപ്പം വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ വിടാതെ പിന്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍. വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തിയ എക്‌സ്പ്രസിന് നല്‍കിയ സ്വീകരണത്തിനിടെ അദ്ദേഹത്തിന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം ചെയ്തത്. വന്ദേഭാരത് എക്‌സ്പ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കും ലോകോ പൈലറ്റ് ഉള്‍പെടെയുള്ളവര്‍ക്കും സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ക്കും പ്രവര്‍ത്തകര്‍ അപ്പം നല്‍കി.
വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നുള്ള റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.16നാണ് വന്ദേഭാരത് ട്രെയിന്‍ കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്താന്‍ ആറു മണിക്കൂറും ഏഴു മിനുറ്റുമാണ് എടുത്തത്. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വന്ദേഭാരത് എക്‌സ്പ്രസിനെ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തിന് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും മുദ്രാവാക്യം ഉയര്‍ന്നു.
മുന്‍പ് സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്ബോള്‍ എം വി ഗോവിന്ദന്‍ പറഞ്ഞ ‘അപ്പക്കഥ’ വൈറലായിരുന്നു. വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിനു പിന്നാലെ ഗോവിന്ദനെ ‘ട്രോളി’ ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞദിവസവും ഗോവിന്ദന്‍ അപ്പം കഥ വിശദീകരിച്ചിരുന്നു.’അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാര്‍ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂര്‍ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവര്‍ക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം’ എന്നും ഗോവിന്ദന്‍കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു.
അതില്‍ത്തന്നെ ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ഗോവിന്ദന്‍ വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ എന്നും പരിഹസിച്ചു.അപ്പൊപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ എന്നും ചോദിച്ചിരുന്നു. കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലില്‍ത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം എന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് വന്ദേഭാരതിന് നല്‍കിയ സ്വീകരണത്തിനിടെ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം ചെയ്തത്.