തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരേയ്ക്ക് കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഉറപ്പായി. കണ്ണൂരില്‍ നിന്ന് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിന്‍ ടൈം ടേബിളില്‍ റയില്‍വേ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂര്‍ 17 മിനിറ്റ് സമയത്തിനുളളിലാണ് കോട്ടയം കടന്നത്.
എറണാകുളം എത്താന്‍ 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ ആറു മണിക്കൂര്‍ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍ 7 മണിക്കൂര്‍ 50 മിനിറ്റും വേണം.
കേരളത്തിന് അനുവദിക്കപ്പെട്ട ഒരു ഹൈസ്പീഡ് ട്രെയിൻ എന്നതിനേക്കാൾ വന്ദേ ഭാരത് കേരളം ലക്ഷ്യമാക്കി ബിജെപി നടത്തിയ വലിയൊരു രാഷ്ട്രീയ നീക്കം കൂടിയാണ്. കെ റെയിൽ പദ്ധതിയെ ഫ്രീസറിൽ ആക്കുക എന്നത് മാത്രമല്ല ഇതിന്റെ ലക്ഷ്യം. ബിജെപിയെ പിന്തുണച്ചാൽ യഥാർത്ഥ വികസനം സംസ്ഥാനത്ത് എത്തും എന്ന സന്ദേശം കൂടിയാണ് വന്ദേ ഭാരത്. ഈ നീക്കം വിജയം കാണുമോ എന്നറിയാൻ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലം വന്നേ മതിയാകൂ. ബിജെപി എന്നതിനേക്കാൾ ഉപരി കേരളം പിടിച്ചിരിക്കും എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഒരു നീക്കമായി വേണം ഇതിനെ വിലയിരുത്താൻ.