ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പിരിച്ചുവിട്ടു. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ജവുവരി പത്തിന് ചേര്‍ന്ന നേതൃയോഗത്തില്‍, കേരളത്തില്‍ അടക്കം പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സാബു ജേക്കബ് നേതൃത്വം നൽകുന്ന ട്വൻറി 20യുമായി ചേർന്ന് ആം ആദ്മി പാർട്ടി നേരത്തെ കേരളത്തിൽ ജനകീയ മുന്നണിക്ക് രൂപം കൊടുത്തിരുന്നു. കേരളത്തിലെ ആം ആദ്മി നേതൃത്വത്തെക്കുറിച്ച് സാബു ജേക്കബിനും മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തുടനീളം പാർട്ടിയെ കെട്ടിപ്പടുക്കാൻ പോന്ന ഒരു പുതു നേതൃനിര ആം ആദ്മിക്ക് കേരളത്തിൽ വേരു ഉറപ്പിക്കണം എങ്കിൽ അനിവാര്യമാണ്.