ഗുസ്തി താരങ്ങളുടെ എതിര്‍പ്പിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തില്‍ ദേശീയ മത്സരങ്ങള്‍ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.
ഭരണസമിതി യോഗം ചേര്‍ന്ന് 15 ദിവസം മുൻപ് നോട്ടീസ് നല്‍കണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറല്‍ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഡ്ഹോക്ക് കമ്മിറ്റിക്കാകും താത്കാലിക ചുമതല. സസ്പെൻഷനെക്കുറിച്ച് അറിയില്ലെന്ന് പുതിയ അധ്യക്ഷൻ സഞ്ജയ് സിംങ് പ്രതികരിച്ചു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ കടുത്ത പ്രതിഷേധമാണ് താരങ്ങളില്‍ നിന്നുയര്‍ന്നത്.
ഗുസ്തി താരം സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിച്ചു. ബജ്‌രങ് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ജയ് സിങ്ങിനെതിരെ രംഗത്തെത്തി. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുസ്തി താരങ്ങള്‍ മത്സരിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകള്‍ മാത്രമാണു ലഭിച്ചത്.
ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയായിരുന്നു താരങ്ങളുെട പ്രതിഷേധം. സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതും ബജ്രംങ് പൂനിയയും വിരേന്ദര്‍ സിംങും പത്മശ്രീ തിരികെ നല്‍കിയതും പ്രതിഷേധത്തിന്റെ മൂര്‍ച്ച കൂട്ടി. ബ്രിജ് ഭൂഷന്റെ തട്ടകമായമായ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മത്സരങ്ങള നടത്താനുളള തീരുമാനത്തിനെതിരെ സാക്ഷി മാലിക്കും കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മത്സരം നടത്താൻ രാജ്യത്ത് മറ്റെവിടെയും സ്ഥലമില്ലെയെന്നായിരുന്നു സാക്ഷിയുടെ ചോദ്യം. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ വിലക്ക് നിലവിലുളളപ്പോള് സസ്പെൻഷൻ നടപടി കൂടുതല്‍ കുരുക്കാകും.