ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മദ്യപിക്കുന്നതും, ചിക്കൻ കഴിക്കുന്നതും എന്നാരോപിച്ച് ഒരു ചിത്രം വ്യാജമായി എഡിറ്റ് ചെയ്ത് വ്യാപകമായി രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ചിത്രം പത്രപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ പരഞ്ജോയ് ഗുഹ ക്ലിക്ക് ചെയ്താണ്. യഥാർത്ഥ ചിത്രത്തിൽ രാഹുൽ ചായയോടൊപ്പം ഡ്രൈ ഫ്രൂട്ട്‌സ്, മത്തങ്ങ വിത്തുകൾ, എന്നിവ കഴിക്കുന്നതാണ്.
രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഹിന്ദിയിൽ “സന്യാസി തപസിൽ മുഴുകിയിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് മോർഫ് ചെയ്ത ഫോട്ടോ ഷെയർ ചെയ്യുന്നത്. അതേസമയം, ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്ബന്നരാണെന്നും ഇതിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രണ്ടോ മൂന്നോ സമ്ബന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കാരണം. ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.