കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ അതിജീവിതയായ പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പോലീസ്. മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു പലവട്ടം പോലീസ് വിളിച്ചിട്ടും യുവതി ഹാജരായിട്ടില്ല. ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജായശേഷം എത്താമെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍, ആശപത്രി വിട്ടിട്ടും ഇവര്‍ അന്വേഷണവുമായി സഹകരിയ്‌ക്കുന്നില്ല.
പ്രതികളായ യുവാക്കളുമായി യുവതി ധാരണയായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ തനിയ്‌ക്കു ബിയറില്‍ മയക്കുമരുന്നു നല്‍കിയശേഷം കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു 19 കാരിയായ യുവതി നല്‍കിയ പരാതി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, രക്‌തസാമ്ബിള്‍ വിശദപരിശോധന നടത്തിയപ്പോഴും മയക്കുമരുന്ന് തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു യുവതി അന്വേഷണത്തില്‍നിന്നു പിന്‍വലിയുന്നതെന്നാണു സൂചന.
പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണു കാറില്‍ കയറ്റികൊണ്ടുപോയതെന്നാണു പ്രതികളും കൊടുങ്ങല്ലൂര്‍ സ്വദേശികളുമായ മൂന്നു യുവാക്കള്‍ നല്‍കിയ മൊഴി. പിന്നീടു കാക്കനാട് പെണ്‍കുട്ടിയുടെ താമസസ്‌ഥലത്തു ഇറക്കിവിട്ടു. അവിടെവച്ചു പണത്തെചൊല്ലി തര്‍ക്കമുണ്ടായെന്നും അതാണു പരാതിയ്‌ക്കു പിന്നിലെന്നുമാണു യുവാക്കള്‍ പറയുന്നത്. മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ എത്തിക്കുകയും പിന്നീട് ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുപ്പിച്ചു ലഹരിമരുന്നു നല്‍കി ആവശ്യക്കാര്‍ക്കു കൈമാറുകയുമാണത്രേ റാക്കറ്റുകളുടെ രീതി. പെണ്‍കുട്ടിയും മോഡലിംഗിന് വേണ്ടിയാണ് കൊച്ചിയിലെത്തിയത്.
രാജസ്‌ഥാനി സ്വദേശിനിയായ ഡിംപിള്‍ ആണ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഡി.ജെ. പാര്‍ട്ടിയില്‍ എത്തിച്ചത്. തുടര്‍ന്നു ബിയറില്‍ ലഹരിമരുന്നു കലക്കി മയക്കുകയും ആവശ്യക്കാരായ യുവാക്കളുടെ കാറില്‍ കയറ്റി വിട്ടുവെന്നുമാണു പെണ്‍കുട്ടിയുടെ പരാതി. ഡിംപിളിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു നിരവധി തവണ ഇത്തരം ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തതായും കൂട്ടബലാത്സംഗ കേസിലെ പ്രതിയായ യുവാവുമായി നേരത്തെയും യാത്രകള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും ഇത്തരത്തില്‍ യാത്ര നടത്തുന്ന ആളാണെന്നാണു ഡിംപിള്‍ പറഞ്ഞിരുന്നതെന്നാണു യുവാക്കള്‍ പറയുന്നത്.കേസില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ, പ്രതികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.