സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന്‍റെ മകൻ ജയിൻ രാജിന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പും സംബന്ധിച്ച് വിവാദം. പുതുപ്പള്ളി എന്ന പേരോടുകൂടി ഒരു നായയുടെ ചിത്രമാണ് ഇന്നലെ ജയിൻ രാജ് പോസ്റ്റ് ചെയ്തത്. ഡോഗ് ഷോകളില്‍ നായകള്‍ നടത്തുന്ന പ്രകടനത്തിനു സമാനമായ ചിത്രമാണു ജയിൻ രാജ് പോസ്റ്റ് ചെയ്തത്.
പുതുപള്ളി…!!!
Posted by Jain Raj on Thursday, 20 July 2023
എന്നാല്‍ ഇതു സംബന്ധിച്ച് സിപിഎം അനുഭാവികളായവര്‍ തന്നെ പോസ്റ്റിനു താഴെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചിലരാകട്ടെ കമന്‍റ് ബോക്സില്‍ പി. ജയരാജനെയാണെന്നു പറഞ്ഞ് മോശമായ ഭാഷയില്‍ വിശേഷിപ്പിക്കുന്നുമുണ്ട്. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റിന് നിരവധി ഷെയറുകളും അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ധാരാളം കമന്റുകളും വന്നിട്ടുണ്ട്.
സിപിഎം അസഹിഷ്ണുത ജനകീയത കണ്ടു ഭയന്നിട്ടോ?
ഒറ്റപ്പെട്ടതാണെങ്കിലും നിരവധി സിപിഎം സൈബർ പ്രൊഫൈലുകളിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഇകഴ്ത്തി കാട്ടുന്ന നിരവധി ക്യാപ്സൂളുകൾ പുറത്തു വരുന്നുണ്ട്. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ ശക്തനാണ് മരണമടഞ്ഞ ഉമ്മൻചാണ്ടി എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര. തിരുവനന്തപുരം മുതൽ കോട്ടയം വരെ ജനലക്ഷങ്ങളാണ് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കുവാൻ രാത്രി പകൽ ഭേദമന്യേ തെരുവ് വീഥികളിൽ കാത്തുനിന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും, വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉമ്മൻചാണ്ടി എന്ന ജന നേതാവിനോട് കാണിച്ച തെറ്റിന് കേരളം പ്രായശ്ചിത്തം ചെയ്യുമോ എന്ന ആശങ്ക സിപിഎം വൃത്തങ്ങളിൽ സജീവമാണ്. പ്രത്യേകിച്ച് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങൾ വരെ ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുകൾ ദേശാഭിമാനിയിലെ ഉന്നതരിൽ നിന്ന് വരെ ഉണ്ടാകുമ്പോൾ അത് സിപിഎമ്മിനെതിരെയുള്ള ജനരോഷമായി മാറുമോ എന്ന് അവർക്ക് ആശങ്കയുണ്ട്.
പിണറായിയും, ഉമ്മൻചാണ്ടിയും താരതമ്യം
പിണറായി വിജയനും ഉമ്മൻചാണ്ടിയും തമ്മിലുള്ള താരതമ്യവും ഇപ്പോൾ ശക്തമാവുകയാണ്. ഇത് വികസന പ്രവർത്തനങ്ങളുടെ പേരിലാണെങ്കിലും, ലാളിത്യത്തിന്റെ പേരിലാണെങ്കിലും, അകമ്പടി വാഹനങ്ങളുടെ എണ്ണത്തിന്റെ പേരിലാണെങ്കിലും, ജനങ്ങളോടുള്ള ഇടപെടലുകളുടെ പേരിലാണെങ്കിലും ഉമ്മൻചാണ്ടി ഒരു പടി മുകളിൽ നിൽക്കുന്നു എന്ന യാഥാർത്ഥ്യം സിപിഎമ്മിനെ തെല്ലൊന്നുമല്ല അലസോരപ്പെടുത്തുന്നത്. ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി പദവി പൂർത്തിയായതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ വേർപാടിന്റെ ഘട്ടത്തിൽ ഇത് ചർച്ച ചെയ്യുമ്പോൾ തിരിച്ചടി ഉണ്ടാകുന്നത് ഭരിക്കുന്ന സിപിഎമ്മിനും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും തന്നെയാണ്. അതുതന്നെയാണ് ഇത്തരം അസഹിഷ്ണുത പ്രചരണങ്ങളുടെ പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.