പാലക്കാട്: മത്സരത്തിന് രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുമതി വാങ്ങി ശശി തരൂര്‍. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കുകയാണ് ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്‍ത്ഥിയാകുകയുള്ളൂ. അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. ഇതോടെ പല അഭ്യൂഹങ്ങളും ശക്തമാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അശോക് ഗലോട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ രാജസ്ഥാനിലെ പ്രശ്‌നകള്‍ കൈവിടുകയാണ്. ഈ സാഹചര്യത്തിലാണ് തരൂരിനെ രാഹുല്‍ വിളിച്ചു വരുത്തുന്നത്. ഇതോടെ അഭ്യൂഹങ്ങള്‍ പലവിധമാവുകയാണ്. ശശി തരൂരിന് അനുകൂലമായി നേരത്തെ സോണിയാ ഗാന്ധിയും രംഗത്തു വന്നിരുന്നു. തരൂരിനോട് മത്സരിക്കണമെന്ന് നിര്‍ദ്ദേശിച്ചതും സോണിയയാണ്. ഗാന്ധി കുടുംബം ഔദ്യോഗികമായി ആരേയും മത്സരിപ്പിക്കില്ലെന്നും സോണിയ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് രാഹുലും തരൂരിനെ വിളിച്ചു വരുത്തുന്നത്. ഇതോടെ തരൂരിനൊപ്പം ഗാന്ധി കുടുംബം നില്‍ക്കുമോ എന്ന ചര്‍ച്ചയും സജീവമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗലോട്ടിനെ മാറ്റുന്നത് സംസ്ഥാനത്ത് പ്രശ്‌നമാകും. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഗലോട്ട് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈക്കമാണ്ട് പ്രതിസന്ധിയിലാണ്.

അതുകൊണ്ട് തന്നെ തരൂരുമായി സമവായമുണ്ടാക്കാന്‍ ഗാന്ധി കുടുംബം ശ്രമിക്കുന്നുവെന്നാണ് സൂചന. ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്ബോള്‍ ആത്മവിശ്വാസത്തോടെ മത്സരിക്കണം, ആര് എതിരാളി ആയാലും. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാര്‍ട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു.

മുപ്പതാം തീയതിയോടെ നാമനിര്‍ദേശപത്രിക ഫയല്‍ ചെയ്യാമെന്നാണ് കരുതുന്നത്. മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടാകണം എന്നായിരുന്നു മറുപടി. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ, മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. മത്സരത്തെ ഗാന്ധി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

റിബല്‍ സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷന്‍ പേപ്പര്‍ കാണുമ്ബോള്‍ തന്റെ പിന്തുണ കാണാന്‍ സാധിക്കുമെന്ന് തരൂര്‍ പറഞ്ഞു. അല്ലെങ്കില്‍ താന്‍ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ കിട്ടുമ്ബോഴേ താന്‍ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകള്‍ വിളിച്ച്‌ തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിശ്ചയമായും പലരും പിന്തുണ തരും, ചിലര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അത് വിഷയമല്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ അവകാശമുണ്ട്. ചിലരുടെ പിന്തുണ നൂറുശതമാനവും ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച്‌ താനൊന്നും പറയാനില്ല. താന്‍ അവിടെയായിരുന്നില്ലല്ലോ. ഇങ്ങോട്ട് വരികയായിരുന്നല്ലോയെന്നും തരൂര്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്ബിയിലെത്തിയ ശശി തരൂര്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്നാണു സൂചന. പട്ടാമ്ബിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ, മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാടെടുത്തതോടെ രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായി. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎല്‍എമാരുടെ ആവശ്യം. നിര്‍ണായകഘട്ടത്തില്‍ ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്നും എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ഗെലോട്ടിനെ മാറ്റണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക