തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്താതിരുന്ന രാഹുൽ ഗാന്ധിയുടെ നടപടി വിവാദത്തിൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരനും,സ്ഥലം എംപി ആയ ശശി തരൂരും രാഹുലിനെ പരസ്യമായി വിമർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘നാളെ ഒരു സി.പി.എം മന്ത്രി ഈ സ്മാരകം ഉദ്ഘാടനം ചെയ്‌താൽ അത് നമുക്ക് ദോഷം ചെയ്യില്ലേ’ എന്ന് ശശി തരൂർ തുറന്നടിച്ചു. ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും തരൂർ വ്യക്തമാക്കി.
പറയാമെന്നതല്ലാതെ എന്തു ചെയ്യാനാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. മറ്റൊരവസരത്തിൽ ചടങ്ങ് നന്നായി സംഘടിപ്പിക്കുമെന്ന് കെ സുധാകരൻ ഉറപ്പുനൽകുകയും നിംസ് ആശുപത്രി അധികൃതരോട് മാപ്പ് പറയുകയും ചെയ്തു. നിംസ് എംഡിയോട് സുധാകരൻ മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ.ഇ.മാമന്റെയും ബന്ധുക്കളും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളും വൻ ജനാവലിയും എത്തിയെങ്കിലും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി എത്തിയില്ല. അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ.ഇ.മാമന്റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിൻകര നിംസിൽ നിർമ്മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നു പോകുമ്ബോള്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.