ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള സൂചനകള്‍ ശക്തം. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ വിദേശത്താണ് രാഹുല്‍. മടങ്ങിയെത്തുന്നതോടെ വീണ്ടും അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയേക്കും.

2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന ആവശ്യം രാഹുലിന് മുന്നില്‍ നേതാക്കള്‍ വെച്ചിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളി. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോഴും മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു. ഇതോടെ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. മറുവശത്ത് ജി-23 യില്‍ നിന്നുളള നേതാക്കളും തങ്ങളുടെ പ്രതിനിധികള്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബാംഗങ്ങള്‍ തന്നെ വേണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നേതാക്കളില്‍ പലരും.രാജ്യത്തെമ്ബാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു കൊണ്ടുപോവാന്‍ ഗാന്ധി കുടുംബത്തിനെ കഴിയൂവെന്നാണ് നേതാക്കള്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് അറിയിച്ച്‌ കഴിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ തന്നെ വേണമെന്നതാണ് എല്ലാവരുടേയും ആവശ്യം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അദ്ദേഹം സമ്മതം മൂളിയേക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ വിലക്കയറ്റതിനെതിരെ കോണ്‍ഗ്രസ് നടത്താനിരിക്കുന്ന ദില്ലയിലെ പ്രതിഷേധ റാലിയും ഭാരത് ജോഡോ യാത്രയും എത്രത്തോളം സ്വീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ തീരുമാനം’, രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ ജി-23 യില്‍ നിന്നും ആരെങ്കിലും മത്സരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവില്‍ ജി-23 യില്‍ നിന്നും ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിനെതിരെയൊരു മത്സരത്തിന് തയ്യാറില്ലെന്ന നിലപാടിലാണ് ശശി തരൂര്‍. അത്തരമൊരു മത്സരത്തിന് തയ്യാറെടുത്താല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകള്‍ തരൂരിനെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി മത്സിച്ചാലും സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്നാണ് മനീഷ് തിവാരി വ്യക്തമാക്കിയത്.

അതിനിടെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ശശി തരൂര്‍ ഇക്കാര്യം ഉന്നയിച്ച്‌ സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാകണമെങ്കില്‍ വോട്ടര്‍ പട്ടിക പരസ്യമാക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്. സംഘടനയിലെ ഓരോ ബ്ലോക്കില്‍ നിന്നുള്ള പിസിസി അംഗങ്ങള്‍ക്കാണ് വോട്ടിംഗ് അവകാശം. അഞ്ച് വര്‍ഷം മുന്‍പ് ഇലക്ടറല്‍ കോളേജില്‍ 9,531 പിസിസി പ്രതിനിധികളാണ് ഉണ്ടായത്. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം സിഇഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 17 നാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക