വെള്ളിയോട്ട് ശനിയാഴ്ച വിവാഹം നടന്ന മീത്തലെ നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്ന് മോഷണം പോയ 28 പവനോളം വരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ വീട്ടിനകത്തെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽ കണ്ടെത്തി. വധുവിന് അണിയാനായി വീട്ടിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച 222 ഗ്രാം വരുന്ന ആഭരണം മുഴുവൻ ടാങ്കിൽ കിടക്കുന്ന വിവരം വീട്ടുടമ ഹാഷിം കോയ തന്നെയാണ് വളയം പൊലീസിനെ അറിയിച്ചത്. ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിൽ എത്തി മുഴുവൻ ആഭരണങ്ങളും കസ്റ്റഡിയിലെടുത്തു.
മോഷണത്തെ തുടർന്ന് വീടു മുഴുവൻ അരിച്ചു പെറുക്കുന്നതിനിടയിൽ ഈ ശുചിമുറിയും പരിശോധിച്ചിരുന്നെങ്കിലും സ്വർണം കണ്ടെത്തിയിരുന്നില്ല. രാവിലെ ഫ്ലഷ് ടാങ്ക് ചോരുന്നത് കണ്ടു നന്നാക്കാൻ നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയതെന്ന് ഹാഷിം കോയ തങ്ങൾ പറഞ്ഞു. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും കണ്ടെടുത്ത സ്വർണാഭരണം മുഴുവൻ കോടതിയിൽ ഹാജരാക്കുമെന്നും ഇൻസ്പെക്ടർ എ.അജീഷ് അറിയിച്ചു.