കൊച്ചി: യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഹണിട്രാപ്പ് സംഘം കൂടുതൽ പേരെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തെളിവുകൾ ലഭിച്ചത്. വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള സന്ദേശങ്ങൾ കണ്ടെത്തി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉമയനെല്ലൂർ തഴുത്തല ആനക്കുഴി ഭൂതനാഥ ക്ഷേത്രത്തിനു സമീപം ശീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കോട്ടക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) ആണ് അറസ്റ്റിലായത്. ഒളിവിലുള്ള അനസിനെ കണ്ടെത്താനായിട്ടില്ല.
തൃപ്പൂണിത്തുറയിൽ ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വർണം കൊല്ലത്തെ ജ്വല്ലറിയിൽ വിറ്റതായി പറയുന്നു. പെന്റ മേനകയിലെ കടയിൽ മൊബൈൽ വിറ്റു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം ഹസീന താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ മുറിയിൽ കെട്ടിയിട്ട് മർദിച്ച ശേഷം മാല, ചെയിൻ, മോതിരം, 20,000 രൂപ വിലയുള്ള ഫോൺ, 5000 രൂപ എന്നിവ അപഹരിച്ചു. മൊബൈൽ ആപ്പ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഹസീനയുടെ അക്കൗണ്ടിലേക്ക് മാറ്റി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മാറാട് നിന്ന് പിടിയിലായത്.