തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാരുടെ സമരം വിജയിച്ചു. ലേബർ കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൊമാറ്റോ അധികൃതരും ഏജന്റുമാരും നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
പ്രതിദിന വരുമാനം ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ഇൻസെന്റീവ് പേയ്‌മെന്റുകളിൽ വരുത്തിയ മാറ്റങ്ങൾ, വിശദീകരണമില്ലാതെ തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന വ്യവസ്ഥ ഉൾപ്പെടെ മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങൾക്കെതിരെയായിരുന്നു സമരം. ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ചർച്ചയ്ക്ക് മാനേജ്മെന്റ് തയാറാകാത്തതാണ് സമരം നീളാൻ ഇടയാക്കിയത്.
സമരത്തിൽ പങ്കെടുത്ത ഏജന്റുമാരുടെ അക്കൗണ്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ സൊമാറ്റോ റദ്ദാക്കിയെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ ചിത്രമെടുക്കാനും വിവരങ്ങൾ ശേഖരിക്കാനും ബൗൺസർമാരെയും നിയോഗിച്ചു. ഇത് സമരക്കാരെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.
സമരക്കാർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ സമരം ശക്തമായി. അതേസമയം, ചില സ്വിഗ്ഗി ഏജന്റുമാരും പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സൊമാറ്റോ മാനേജ്‌മെന്റ് ചർച്ചകൾക്ക് തയ്യാറാകുകയായിരുന്നു.