തിരുവഞ്ചൂർ രാധാകൃഷ്ണനെ ലഭിച്ച ഭീഷണിക്കത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത എന്ന് സൂചന.പാർട്ടിയിലെ ടിപി കൊട്ടേഷൻ സംഘങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങൾക്ക് പിന്തുണ കൊടുക്കുന്നവരും, ഇത്തരം പ്രവണതകളെ എതിർക്കുന്നവരും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമാണ് എന്ന തിരിച്ചറിവാണ് കത്തയച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് പോലീസ് സംശയിക്കാൻ കാരണം . ടിപി കേസിലെ പ്രതികളും സിപിഎമ്മും തമ്മിലുള്ള തർക്കങ്ങളും കത്തിന് പിന്നിൽ ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചയാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കിനുള്ള നീക്കം ടിപി കേസിലെ പ്രതികൾ തന്നെ നടത്തുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊട്ടേഷൻ സംഘങ്ങൾ ജയിലിൽ അനുഭവിച്ചു വന്നിരുന്ന സുഖസൗകര്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും പല രീതിയിലുള്ള നിയന്ത്രണങ്ങളും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊട്ടേഷൻ സംഘങ്ങളിൽ നിന്ന് അകൽച്ച പാലിക്കാൻ ഉള്ള ശ്രമത്തിലാണ് പാർട്ടി ഇപ്പോൾ. പാർട്ടി നൽകുന്ന സംരക്ഷണയുടെ തണലിലാണ് ടിപി കൊലക്കേസ് പ്രതികൾ കൊട്ടേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സുഖമായി നടപ്പിലാക്കുന്നതും. ഇപ്പോൾ തങ്ങളെ തള്ളിപ്പറയാൻ ശ്രമിക്കുന്ന സിപിഎമ്മിനു മേൽ സമ്മർദ്ദം ചെലുത്തുവാൻ ഇവരുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്ന് സംശയങ്ങളുണ്ട്. ഇതിൻറെ ഭാഗമായിട്ടാണോ തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണി കത്തയച്ചത് എന്നാണ് സിപിഎമ്മും സംശയിക്കുന്നത്.
ടിപി കൊലക്കേസ് അന്വേഷണഘട്ടത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ പ്രകോപനത്തിലൂടെ അത് പുറത്തുകൊണ്ടു വന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കാം എന്ന ചിന്ത പ്രതികൾക്ക് സ്വാഭാവികമായും ഉണ്ടാകാവുന്നതേയുള്ളൂ. കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്താലും പ്രതികൾക്ക് ഗുണമാകും എന്ന കണക്കുകൂട്ടലും നിലനിൽക്കുന്നുണ്ട്. സ്വാഭാവികമായും ഇങ്ങനെ ഒരു സാഹചര്യത്തിൽ പാർട്ടി ഇവർക്ക് സംരക്ഷണം ഒരുക്കുവാൻ നിർബന്ധിതരാകും.
ടിപി കേസിലെ കൊട്ടേഷൻ സംഘം പാർട്ടിയുടെ തണലിൽ തഴച്ചുവളരുന്നു എന്ന ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ കൂടി അടുത്തിരിക്കുന്ന ഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിത്തെറിയിലേക്ക് നശിക്കാതിരിക്കാൻ ആണ് പാർട്ടി സംഘങ്ങളെ തള്ളിപ്പറയുന്നത്. എന്നാൽ ഇപ്പോൾ പാർട്ടി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടിയുമായി ഇറഞ്ഞാൽ കൊട്ടേഷൻ സംഘങ്ങൾ ടിപി വധവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ഹിതകരമല്ലാത്ത വെളിപ്പെടുത്തൽ നടത്തുമോ എന്ന ആശങ്ക പാർട്ടിയിലെ തന്നെ ചില പ്രമുഖർക്ക് ഉണ്ട്.