കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധന നടത്തിയെന്ന് പരാതി. പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷകര്‍ത്താവാണ് കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. കൊല്ലം ആയൂരിലുള്ള ഒരു കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.

എന്നാല്‍ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജന്‍സിയ്ക്കാണ് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍

എന്റെ മൂത്തമകള്‍ നീറ്റ് പരീക്ഷ എഴുതി ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുന്‍പും നീറ്റ് പരീക്ഷകള്‍ക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിന് പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങള്‍ എടുത്തുമാണ് ഞങ്ങള്‍ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്. എന്നാല്‍ അവിടെ വച്ച്‌ അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ആണ് മകള്‍ പറഞ്ഞത്.

ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതില്‍ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജന്‍സിയാണ് ആണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്. ഞാന്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിലോ അല്ലെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകള്‍ക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോള്‍ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകള്‍ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാല്‍ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയില്‍ എഴുതാന്‍ പറ്റാതെ പോയതിന്റേയും സങ്കടത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് അവള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക