തൃശൂർ തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലും ഒരാൾ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
കൃഷ്ണരാജിനെ കൊച്ചിയിലേയും അനന്തുവിനെ തൃശൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി.
പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. ഏഴംഗ അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പൊലീസിന് വിവരം കിട്ടി. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.