കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറിയ വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. അതിക്രമിച്ചു കയറിയ പ്രക്ഷോഭകാരികൾ സ്വിമ്മിങ് പൂളിൽ കുളിക്കുകയും അടുക്കള കയ്യേറി പാചകം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും പ്രതിഷേധക്കാർ തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്.
നീന്തൽക്കുളത്തിൽ കുളിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോയാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലൊന്ന്. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചകറികൾ അരിയുന്നതിന്റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്റെയും വിഡിയോകൾ വൈറലാണ്.
പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇന്ന് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് കുതിച്ചെത്തിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്.