ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്രലോകം കണക്കാക്കുന്ന ഒന്നാണ് മാര്‍ബര്‍ഗ് വൈറസ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇരുവരും മരിച്ചു. വൈറസ് ബാധിക്കപ്പെടുന്ന പത്തില്‍ ഒന്‍പത് പേരും മരിക്കാം എന്നതുകൊണ്ടാണ് ഇതിനെ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നത്.

പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ 1967ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സിന്‍ ലബോറട്ടറികളില്‍ ജോലി ചെയ്തവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളില്‍ വൈറസ് ബാധയുണ്ടായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും കഴിഞ്ഞവര്‍ഷം മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതാണ് മാര്‍ബര്‍ഗും. മാര്‍വ്, റാവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. പഴംതീനി വവ്വാലുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. രോഗിയുടെ സ്രവങ്ങള്‍, മുറിവുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയിലൂടെ രോ​ഗം പകരാം.

കടുത്ത പനി, പേശീവേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് മാര്‍ബര്‍ഗിന്റെ പ്രധാന ലക്ഷണങ്ങള്‍. വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിനുകള്‍ നിലവില്‍ ഇല്ല. ‌ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകളാണ് രോഗ നിര്‍ണയത്തിനായി ഉപയോ​ഗിക്കുന്നത്. കുട്ടികളില്‍ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക