മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവായ എംപി വിധവയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതായി സ്ഥിരീകരിച്ച് ലോക്‌സഭാ സെക്രട്ടറിയറ്റ്. പ്രമുഖനായ എംപിക്കെതിരെ പരാതി ലഭിച്ചെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലോക്‌സഭാ സെക്രട്ടറിയറ്റ് നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് വാർത്ത പുറത്തുവിട്ട റിപ്പോർട്ടർ ടിവി അവകാശപ്പെടുന്നത്.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് പരാതിക്കാരിയായ വിധവ. ഭര്‍ത്താവിന്റെ മരണശേഷം ഖത്തറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്താണ് കെപിസിസി ഭാരവാഹിയായിരുന്ന നേതാവിനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു. ഇതേ ഹോട്ടലിലെ മലയാളിയായ ജീവനക്കാരനാണ് നേതാവ് സഹായിക്കുമെന്ന് പറഞ്ഞ് പരാതിക്കാരിയെ പരിചയപ്പെടുത്തിയത്.
തുടര്‍ന്ന് എംപി താമസിക്കുന്ന ഹോട്ടലില്‍ എത്തിയ പരാതിക്കാരി പീഡിപ്പിക്കപ്പെടുകയായിരുന്നു. തുടര്‍ന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും പീഡനം തുടര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. വന്‍സ്വാധീനമുള്ള എംപിയാണെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന ഭീഷണികള്‍ ഉയര്‍ന്നതോടെയാണ് പൊലീസില്‍ ബന്ധപ്പെടാത്തതെന്ന് പരാതിയില്‍ പറയുന്നു.
പരാതിയിലെടുത്ത നടപടിയെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 2019 ഡിസംബര്‍ മാസം പത്താം തീയതിയാണ് മറുപടി ലഭിച്ചത്. 2019 ഒക്ടോബര്‍ 19ന് സോണിയാ ഗാന്ധിക്കും പരാതി കൈമാറിയിരുന്നു. എന്നാല്‍ ഇതിലൊന്നും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങള്‍. ആരോപണവിധേയനായ മുതിര്‍ന്ന നേതാവ് തെക്കന്‍ കേരളത്തിലെ എംപിയാണ്. പരാതിക്കാരി ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് മകള്‍ക്കൊപ്പമാണ് താമസിക്കുന്നത്.